ആലപ്പുഴ: കളരി പഠിക്കാനെത്തിയ 12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കളരി ആശാന് 17 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കരുവാറ്റ വടക്ക് മുറിയിൽ എണ്ണയ്ക്കാട്ടുചാലിൽ വീട്ടിൽ പ്രദീപ് (47) ആണ് ശിക്ഷിക്കപ്പെട്ടത്. ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് ശിക്ഷ നൽകിയത്. പിഴ അടച്ചില്ലെങ്കിൽ 14 മാസം അധിക തടവ് അനുഭവിക്കണം.
2025 ഫെബ്രുവരിയിലാണ് അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ ഇൻസ്പെക്ടർ പ്രതീഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് എസ്ഐ കെ.എച്ച്. ഹാഷിം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
എസ്ഐ അനീഷ് കെ. ദാസ്, സീനിയർ സിപിഒ മുഹമ്മദ് ഷഫീഖ്, സിപിഒമാരായ ജയിംസ്, അനു ആന്റപ്പൻ, അഞ്ജു രാജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എസ്. രഘു ഹാജരായി. എഎസ്ഐമാരായ വാണി പീതാംബരനും കെ.സി. സതീഷും പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.












