തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപയും വെള്ളി മെഡൽ നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും പാരിതോഷികമായി നൽകുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.
ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള എല്ലാ താരങ്ങൾക്കും ഒരു ലക്ഷം രൂപ വീതം മുൻകൂറായി നൽകും. മെഡൽ നേടുന്ന താരങ്ങളുടെ പരിശീലകർക്കും പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണ മെഡൽ ജേതാവിന്റെ പരിശീലകന് അഞ്ച് ലക്ഷം രൂപയും വെള്ളി മെഡൽ ജേതാവിന്റെ പരിശീലകന് മൂന്ന് ലക്ഷം രൂപയും വെങ്കല മെഡൽ ജേതാവിന്റെ പരിശീലകന് രണ്ട് ലക്ഷം രൂപയും നൽകും.
ജപ്പാനിലെ അയ്ച്ചി-നഗോയയിൽ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെയാണ് 20-ാമത് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഇത് മൂന്നാം തവണയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്. 1958ൽ ടോക്കിയോയിലും 1994ൽ ഹിരോഷിമയിലുമാണ് ഇതിന് മുമ്പ് ഗെയിംസ് നടന്നത്.
45 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ 43 കായിക ഇനങ്ങളിലായി 469 വിഭാഗങ്ങളിൽ മത്സരിക്കും. ‘തീജ്വാല’ എന്നർഥം വരുന്ന ‘ഹൊനോഹൊനോ’യാണ് ഗെയിംസിന്റെ ഭാഗ്യചിഹ്നം. പാഡെൽ, തെക്‌ബോൾ തുടങ്ങിയ ഇനങ്ങൾ ഇത്തവണ ആദ്യമായി ഏഷ്യൻ ഗെയിംസിന്റെ മത്സരപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.













