ഇടുക്കി: പെരുവന്താനത്തിന് സമീപം കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സോഫിയയുടെ കുടുംബത്തിനുള്ള ധനസഹായം ഇന്ന് തന്നെ കൈമാറുമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. പത്തുലക്ഷം രൂപ ധനസഹായമാണ് കുടുംബത്തിന് നൽകുക. മകൾക്ക് സർക്കാർ ജോലിക്കായി ശുപാർശ നൽകുമെന്നും ജില്ലാ കളക്ടർ വി. വിഘ്നേശ്വരി അറിയിച്ചിരുന്നു. ഇതോടെയാണ് പ്രദേശത്ത് ഇന്നലെ ഉണ്ടായ വലിയ പ്രതിഷേധത്തിന് അവസാനമായത്.
രാത്രി വൈകിയും കൊമ്പൻപാറയിൽ ആളുകൾ തടിച്ചുകൂടി വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ആനകളെ നീക്കാൻ വേണ്ട നടപടി കൂടി ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധത്തിന് അവസാനമായത്. പിന്നീട് സോഫിയയുടെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സോഫിയയുടെ സംസ്കാരം ഇന്ന് നടത്തും.






