തിരുവനന്തപുരം: കേരളത്തിൽ ഉള്ളത് 102 പാക്കിസ്ഥാനി പൗരൻമാർ. ഇതിൽ പകുതിയാളുകളും ചികിത്സാ സംബന്ധമായ മെഡിക്കൽ വീസയിൽ
എത്തിയവരാണ്. കുറച്ചുപേർ വ്യാപാരാവശ്യങ്ങൾക്കായി എത്തിയിട്ടുള്ളവരാണ്. മെഡിക്കൽ വീസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നും മുൻപും രാജ്യം വിടണമെന്നാണ് നിർദേശം. ഹിന്ദുക്കളായ പാക്ക് പൗരർക്കുള്ള ദീർഘകാല വീസയ്ക്കു മാത്രം വിലക്കില്ല. ഇത് വിദേശകാര്യ മന്ത്രാലയം പാക്ക് പൗരൻമാരെ അറിയിച്ചു. പാക്കിസ്ഥാൻ പൗരർക്കുള്ള എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ സസ്പെൻഡ് ചെയ്തിരുന്നു.
പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സാർക്ക് വീസാ ഇളവു പദ്ധതിയിലൂടെ പാക്ക് പൗരർക്ക് ഇന്ത്യയിൽ പ്രവേശിക്കാനാകില്ലെന്നും അങ്ങനെ എത്തിയവർ 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ഇവർക്കുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.
സിന്ധു നദീജലക്കരാർ മരവിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സർക്കാർ ഇറക്കി. പഞ്ചാബിലെ അട്ടാരി, ഹുസൈനിവാല, സഡ്‌കി അതിർത്തികളിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സുമായി ചേർന്ന് ബിഎസ്എഫ് ദിവസേന വൈകിട്ടു നടത്താറുള്ള റിട്രീറ്റ് സെറിമണി ഒഴിവാക്കി. ഇരു രാജ്യങ്ങളുടെയും സൈനിക കമാൻഡർമാർ നടത്തിവന്നിരുന്ന പ്രതീകാത്മക ഹസ്തദാനം ഇനിയുണ്ടാകില്ല. ഇരുഭാഗത്തെയും ഗേറ്റുകളും പരേഡിൽ ഉടനീളം അടഞ്ഞുകിടക്കും.






