കൊല്ലം: അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി. ഗീത അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
വാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകൻ അഡ്വ. വി. ദേവദാസ് നൽകിയ പരാതിയിലാണ് നടപടി. പിറവന്തൂർ വെട്ടിത്തിട്ടയിലെ ലിവിംഗ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിലാണ് (ബോയ്സ് ഹോം) സംഭവം നടന്നത്. അടൂർ സ്വദേശികളായ കുട്ടികൾക്കാണ് ക്രൂരമായ മർദ്ദനമേറ്റതെന്നാണ് പരാതി. അമ്മ അസുഖബാധിതയായി കിടപ്പിലായതിനെ തുടർന്ന് നാല് മക്കളിൽ രണ്ടുപേരെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്.
പണം എടുത്തിട്ടില്ലെന്ന് കുട്ടി പറഞ്ഞിട്ടും കയർ ഉപയോഗിച്ച് കാലിൽ കെട്ടി തലകീഴായി തൂക്കി മർദ്ദിച്ചുവെന്നും കൊല്ലുമെന്ന് പാചകക്കാരൻ ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്.
മർദ്ദിച്ചയാൾ മദ്യപിച്ച നിലയിലായിരുന്നുവെന്നും കുട്ടി പറയുന്നു. സംഭവത്തിൽ ബോയ്സ് ഹോം പാചകക്കാരൻ ഉൾപ്പെടെ രണ്ട് പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.






