കോഴിക്കോട്: കോഴിക്കോട് നഗര കേന്ദ്രങ്ങളിൽ മാരക ലഹരി മരുന്നായ എംഡിഎംഎയും കഞ്ചാവും എത്തിച്ച് വിൽപ്പന നടത്തിയ എട്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് പൊലീസാണ് നൈറ്റ് പട്രോളിംഗിനിടെ ഇവരെ പിടികൂടിയത്. പാലാഴി ഹൈലൈറ്റ് മാളിന് സമീപം വാടക വീട്ടിൽ നിന്നാണ് സംഘം പ്രവർത്തിച്ചിരുന്നത്.
അറസ്റ്റിലായവരിൽ ലൂദ്ഫാൻ അലി (22), ജിഫ്രി അൽഹാസ് (22), മുഹമ്മദ് റഷ്ദാൻ (22), മുഹമ്മദ് (30), ദിയ മുഹമ്മദ് ബഹ്ബഹാനി (22), മുഹമ്മദ് നാസ് (24), മുഹമ്മദ് ഷഹാദുൽ അഫം (25), മുഹമ്മദ് അൻഷാദ് (26) എന്നിവരാണ് ഉൾപ്പെടുന്നത്.
പരിശോധനയിൽ 93.300 ഗ്രാം ഹാഷിഷ് ഓയിൽ, 6.940 ഗ്രാം മെത്താംഫിറ്റമിൻ, വിൽപ്പനയ്ക്കായി ഉപയോഗിച്ച കവറുകൾ, 124 ചെറിയ ബോട്ടിലുകൾ, മൂന്ന് ബർണർ പൈപ്പുകൾ, നിരവധി മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് കണ്ടെത്തി. ലഹരി വിൽപ്പനയിലൂടെ ലഭിച്ച 88,000 രൂപയും പിടിച്ചെടുത്തു. ഇവർ ലഹരി വിൽപ്പനയിൽ നിന്നുള്ള പണം ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനുമാണ് ചെലവഴിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായവരിൽ ചിലർക്കെതിരെ മുമ്പും ആക്രമണം, തീക്കൊളുത്തൽ, ലഹരി വിൽപ്പന തുടങ്ങിയ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എട്ട് പേരെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


