ജോഹാനസ്‌ബർഗ്: 150-ലധികം ഫലസ്തീനികളെ വിമാനത്തിനുള്ളിൽ 12 മണിക്കൂറോളം തടഞ്ഞുവച്ച ദക്ഷിണാഫ്രിക്കൻ അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. യാത്രാസംബന്ധമായ രേഖകളിൽ വ്യക്തതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇമിഗ്രേഷൻ വകുപ്പ് അവരെ പുറത്തേക്ക് ഇറങ്ങാൻ അനുവദിക്കാതിരുന്നത്.
വ്യാഴാഴ്ച രാവിലെയാണ് ചാർട്ടേഡ് വിമാനത്തിൽ ഫലസ്തീനികൾ ദക്ഷിണാഫ്രിക്കയിലെ ഒ.ആർ. താംബോ അന്തർദേശീയ വിമാനത്താവളത്തിലെത്തിയത്. നെയ്‌റോബിയും കെനിയയും വഴിയാണ് ഈ വിമാനം എത്തിയതെന്ന് ദക്ഷിണാഫ്രിക്കൻ ബോർഡർ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി.
ഇസ്രായേൽ അധികാരികളിൽ നിന്ന് എക്സിറ്റ് സ്റ്റാമ്പ് ലഭിച്ചിട്ടില്ലെന്നതും ദക്ഷിണാഫ്രിക്കയിൽ ഇവർ താമസിക്കാൻ ഉദ്ദേശിക്കുന്ന കാലാവധി, ലോകൽ അഡ്രസ് തുടങ്ങിയ വിവരങ്ങൾ വ്യക്തമല്ലെന്നതുമാണ് പ്രവേശനം നിഷേധിക്കാൻ ചൂണ്ടിക്കാട്ടിയ പ്രധാന കാരണങ്ങൾ. ദക്ഷിണാഫ്രിക്കൻ ആഭ്യന്തര മന്ത്രാലയം ഇടപെട്ടതോടെ വ്യാഴാഴ്ച രാത്രി കുടുംബങ്ങളും കുട്ടികളും ഉൾപ്പെടുന്ന 153 യാത്രക്കാർക്ക് വിമാനത്തിൽ നിന്ന് ഇറങ്ങാൻ അനുമതി ലഭിച്ചു.










