തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ 2022-23, 23-24 വിദ്യാഭ്യാസവർഷങ്ങളിൽ പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ രണ്ടായിരം വിദ്യാർത്ഥികൾക്ക് ഒരുലക്ഷം രൂപ വീതവും പ്രശസ്തിപത്രവും നൽകുന്ന ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്കാരം’ 2026 മാർച്ച് 10 ചൊവ്വാഴ്‌ച സമ്മാനിക്കും. വൈകീട്ട് നാലര മണിയ്ക്ക് തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ, മന്ത്രി ഡോ. ആർ ബിന്ദു പുരസ്‌കാരസമർപ്പണം നിർവ്വഹിക്കും.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ സാമൂഹ്യനീതി ഇടപെടലുകളിൽ നാഴികക്കല്ലായാണ് ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്കാര’ത്തിന് സർക്കാർ 2021-22 വിദ്യാഭ്യാസവർഷത്തിൽ തുടക്കം കുറിച്ചത്. ഓരോ സർവ്വകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയിറങ്ങിയവർക്ക്, ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഈ പുരസ്‌കാരം രാജ്യത്തുതന്നെ ആദ്യമായാണ് ഒരു സർക്കാർ നടപ്പാക്കുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ നേടിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാനകാൽവെയ്പ്പായി തുടക്കം കുറിച്ച ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്കാര’ പദ്ധതിയിൽ രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബവരുമാനമുള്ള ആയിരം വിദ്യാർത്ഥികളെ വീതമാണ് ഓരോ വർഷവും തിരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ വീതവും പ്രശസ്തിപത്രവും സമ്മാനിക്കുന്നത്.
ഇതിന്റെ ഭാഗമായി, വിവിധ സർവ്വകലാശാലകളിൽ 2021-22 അദ്ധ്യയന വർഷം പഠിച്ചിറങ്ങിയ പ്രതിഭാധനരായ ആയിരം വിദ്യാർത്ഥികൾക്ക് ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്കാരം’ സമ്മാനിച്ചിരുന്നു. തുടർന്നുള്ള രണ്ടു വിദ്യാഭ്യാസ വർഷങ്ങളിൽ – 2022-23, 23-24 – ബിരുദപഠനത്തിൽ പ്രതിഭ തെളിയിച്ച ആയിരം പേർക്ക് വീതമാണ് (ആകെ രണ്ടായിരം വിദ്യാർത്ഥികൾക്ക്) നാളെ പുരസ്‌കാരങ്ങളും പ്രശസ്തിപത്രവും സമർപ്പിക്കുക.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ നേടിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാനകാൽവെയ്പ്പായി ആരംഭിച്ച പുരസ്‌കാരം, ഇക്കഴിഞ്ഞ രണ്ടു അധ്യയനവർഷങ്ങളിലെ വിദ്യാർത്ഥിപ്രതിഭകൾക്ക് സമ്മാനിക്കുന്ന ചടങ്ങ്, തുടർന്നുകൊണ്ടിരിക്കുന്ന അധ്യയനവർഷത്തെ പഠിതാക്കൾക്കും ഭാവിപഠിതാക്കൾക്കും പ്രചോദനമായിത്തീരുമെന്നാണ് പ്രതീക്ഷ. ചടങ്ങിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ സുധീർ അധ്യക്ഷത വഹിക്കും.






