തെക്കൻ ഗാസയിലെ റാഫയിൽ യുഎസ് ധനസഹായത്തോടെ പ്രവർത്തിക്കുന്ന സഹായ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് പലസ്തീനികൾ സഹായ കേന്ദ്രത്തിൽ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം നടന്നത്.
യുദ്ധബാധിത ഗാസയിൽ ദുരിതാശ്വാസ സാമഗ്രികൾ നൽകുന്ന സംഘടനയായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻനടത്തുന്ന സ്ഥലത്തിന് സമീപമാണ് ആക്രമണം നടന്നത് .വിതരണ കേന്ദ്രങ്ങളിൽ ഒത്തുകൂടിയ വിശക്കുന്ന സാധാരണക്കാർക്കെതിരെ ഒരു പുതിയ കൂട്ടക്കൊല നടത്തിയെന്നും അത് “മനുഷ്യത്വപരമായ ദുരിതാശ്വാസ കേന്ദ്രങ്ങളല്ല മറിച്ച് കൂട്ട മരണക്കെണികൾ” എന്നും ഹമാസ് ആരോപിച്ചു. അതേസമയം കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും മൃതദേഹങ്ങൾ കഴുത വണ്ടികളിൽ സ്ഥലത്ത് നിന്ന് കൊണ്ടുപോയി. എന്നാൽ അപകടങ്ങളെക്കുറിച്ച് ഇസ്രായേൽ സൈന്യം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.



