കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ വിഷയത്തിൽ പ്രതികരിച്ച് നടി പ്രിയങ്ക അനൂപ്. ഷൈനിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല, വിൻസിയുടെ തുറന്നു പറച്ചിലിനെ അഭിനന്ദിക്കുന്നുവെങ്കിലും അത് നേരത്തേ തന്നെ ആകാമായിരുന്നു എന്നും പ്രിയങ്ക പറഞ്ഞു. ‘സ്‌പോട്ടില്‍ പറയുക എന്നതാണ് എന്റെ നിലപാട്.അതിനുള്ള ധൈര്യം കാണിക്കണം. എന്നെ ഒരാൾ തൊട്ടാൽ ഞാൻ അപ്പോൾ തന്നെ പ്രതികരിക്കും. അതല്ലാതെ കുറേ നാൾ കഴിഞ്ഞല്ല പറയുക’, എന്നും പ്രിയങ്ക വ്യക്തമാക്കി.
ഷൈൻ ടോം ചാക്കോയ്ക്കൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെന്നും തനിക്ക് ഇതുവരെ ഷൈനിൽ നിന്നും മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഷൂട്ടിംഗ് സമയത്ത് പെര്‍ഫെക്ടാണെന്നും പ്രിയങ്ക പറഞ്ഞു. ഡീ അഡിക്ഷൻ സെന്ററിൽ ചികിൽസ തേടിയിട്ടുണ്ടെന്ന കാര്യം ഷൈൻ തന്നെ പറഞിട്ടുണ്ടല്ലോ എന്നും അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ പറ്റിയാല്‍ അതല്ലേ നല്ലതെന്നും പ്രിയങ്ക ചോദിച്ചു. വിൻസിയുടെ പരാതിയിലല്ല ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തതെന്നും പ്രിയങ്ക പറഞ്ഞു.
വിൻസി പരാതിയായിട്ട് പറഞ്ഞതാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഒരു വാണിങ്ങ് എന്ന രീതിയിൽ മുന്നോട്ട് നീങ്ങിയതാണെന്നും പ്രിയങ്ക പറഞ്ഞു. നാളെ ആരും ഇങ്ങനെ പെരുമാറരുത് എന്നു കരുതിയാകാം ഇക്കാര്യം തുറന്നു പറഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു. ”വിൻസി ഇക്കാര്യം ശ്രദ്ധയിൽ പെടുത്തുകയാണ് ചെയ്തത്. സിനിമാ മേഖലയിൽ ആരും ഇങ്ങനെ പെരുമാറരുത് എന്നു കരുതി പറഞ്ഞതാകാം. അതല്ലാതെ പരാതിയുമായി പോയിട്ടില്ല. അത് ആ കുട്ടിയുടെ നല്ല മനസു കൊണ്ട് ചെയ്തതാകാം”, പ്രിയങ്ക കൂട്ടിച്ചേർത്തു.






