ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത നടപടികൾ വന്നതോടെ തിരക്കിട്ട നീക്കവുമായി പാകിസ്ഥാൻ. ഇന്ത്യയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുന്നതിനായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യാഴാഴ്ച ദേശീയ സുരക്ഷാ സമിതി യോഗം ചേരുമെന്ന് പാക് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.
മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥർ അടക്കം ദേശീയ സുരക്ഷാ സമിതി യോഗത്തിൽ പങ്കെടുക്കും. ഇന്ത്യയുടെ തീരുമാനങ്ങൾക്ക് യോഗത്തിൽ മറുപടി തയ്യാറാക്കുമെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രി കൂടിയായ ഇഷാഖ് ദാർ എക്‌സിലൂടെ അറിയിച്ചു. ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളാണ് സ്വീകരിച്ചത്. പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈകൊണ്ടത്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇനി SVES വിസ നല്‍കില്ല. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ പാകിസ്താന്റെ ഡിഫന്‍സ് അറ്റാഷമാരെ ഇന്ത്യ പുറത്താക്കി. അവര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടാനാണ് നിർദേശം.






