കാഫിർ സ്ക്രീൻഷോട്ട് സംഭവം നമ്മളാരും മറക്കുവാൻ വഴിയില്ല. കേരള രാഷ്ട്രീയത്തിൽ ആ സ്ക്രീൻഷോട്ട് സൃഷ്ടിച്ച രാഷ്ട്രീയ വിവാദം അത്രമേൽ വലുതായിരുന്നു. ഒരുപക്ഷേ സമൂഹത്തിൽ ആഴത്തിലുള്ള വർഗീയ കലാപത്തിന് പോലും തിരികൊളുത്തുവാൻ ശക്തിയുള്ളതായിരുന്നു അന്നത്തെ വിവാദം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സിപിഎം ഇറക്കിയ കാഫിർ സ്ക്രീൻ ഷോട്ട് കേസ് ആഭ്യന്തരവകുപ്പ് അട്ടിമറിക്കുന്നു. കേസിൽ ഒരുവർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് സാധിച്ചില്ല.
വിവാദ സ്ക്രീൻഷോട്ട് സൃഷ്ടിച്ചത് ഉന്നത സിപിഎം നേതാവിന്റെ കുടുംബത്തിൽ നിന്നാണെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് പാർട്ടിക്കുവേണ്ടി കേസ് അട്ടിമറിക്കുന്നത്. ഒരു വർഷം കഴിഞ്ഞിട്ടും മുഖ്യപ്രതിയെ കണ്ടെത്താനോ കുറ്റപത്രം നൽകാനോ പൊലീസ് തയ്യാറാവാത്തതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് കേസിൽ പ്രതിചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം വ്യക്തമാക്കി.
പരസ്യപ്രചാരണം തീരുന്നദിവസം വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജയെ കാഫിറായ സ്ത്രീയായി ചിത്രീകരിച്ച് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റ പേരിൽ സ്ക്രീൻഷോട്ട് പ്രചരിച്ചത്. ലീഗാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച സിപിഎം മണ്ഡലത്തിൽ വർഗീയ ധ്രുവീകരണമായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ വാദിതന്നെ പ്രതിയായ് മാറി. മതവിദ്വേഷം പരത്തുന്ന സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചു. റെഡ് എൻകൗണ്ടർ വാട്സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയൻ എന്ന വാട്സ് ആപ്പ് വഴിയും ‘കാഫിർ’ വ്യാജ സ്ക്രീൻ ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ വിശദമായ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.






