തൃശ്ശൂർ: വേടനെതിരായ നടപടിയിൽനിലപാട് മാറ്റി വനം മന്ത്രി എ കെ ശശീന്ദ്രൻ. പുലിപ്പല്ല് കേസ് കേന്ദ്ര നിയമപ്രകാരമാണെന്നും വേടനെതിരെ പുലിപ്പല്ല് കേസെടുത്തത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. കേസിൽ സൂഷ്മത കുറവ് ഉണ്ടായോയെന്ന് പരിശോധിക്കുമെന്നും മന്ത്രി. മോഹൻലാലിനോടും സുരേഷ് ഗോപിയോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനോടും കാണിക്കണമെന്നും മന്ത്രി നിലപാട് അറിയിച്ചു. അതേസമയം വേടനെതിരായ കേസിൽ ജാതി രാഷ്ട്രീയ ചർച്ചകൾ തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം വേടനിൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ് വനം വകുപ്പ്. ഒപ്പം പുലിപ്പല്ല് സമ്മാനിച്ചെന്ന് പറയപ്പെടുന്ന തമിഴ്‌നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള ശ്രമവും വനംവകുപ്പ് നടത്തുന്നുണ്ട്. ഏത് അന്വേഷണവുമായി സഹകരിക്കാമെന്നും രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താന്‍ താനും അന്വേഷണ സംഘത്തിനൊപ്പം ചെല്ലാമെന്നും വേടന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
പുലിപ്പല്ല് കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. വനംവകുപ്പിന്റെ വാദങ്ങള്‍ വിലക്കെടുക്കാതെയായിരുന്നു കോടതിയുടെ വിധി. അതേസമയം വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം.
വേടന്റെ അറസ്റ്റില്‍ വനം വകുപ്പിന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഈ വിഷയം തികച്ചും സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ്. ഈ വിഷയത്തില്‍ ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ വനംമന്ത്രി എന്ന നിലയില്‍ എന്നോട് ചില മാധ്യമങ്ങള്‍ ചോദിച്ചതില്‍ നിയമവശങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ എന്തോ വനം വകുപ്പും വനംമന്ത്രിയും ഈ കേസില്‍ ചെയ്യുന്നു എന്ന നിലയില്‍ ചില മാധ്യമങ്ങളും സാമുഹ്യമാധ്യമങ്ങളും വാര്‍ത്തകള്‍ സൃഷ്ടിച്ചു എന്നാണ് മന്ത്രി ഇതിനു മുൻപ് പ്രതികരിച്ചിരുന്നത്.






