ന്യൂഡൽഹി: ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പരാജയപ്പെട്ടതും താരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്താതിരുന്നതുമാണ് നടപടിക്ക് കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഫെഡറേഷന്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിയന്ത്രിക്കുന്നതിനായി അഡ്-ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് കായിക മന്ത്രാലയം നിർദേശിച്ചു.
കായിക ഫെഡറേഷനുകളിൽ സുതാര്യതയും ജനാധിപത്യപരമായ പ്രവർത്തനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. മുൻപും കോടതി ഇടപെടലിനെ തുടർന്ന് ഫെഡറേഷൻ സസ്പെൻഷൻ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഫെഡറേഷനിൽ വിവിധ വിഷയങ്ങളെച്ചൊല്ലി തർക്കങ്ങൾ നിലനിൽക്കുകയായിരുന്നു.
സാമ്പത്തിക ക്രമക്കേട് ആരോപിച്ച് മുൻ താരവും ഫെഡറേഷൻ സെക്രട്ടറിയുമായ കമലേഷ് മേത്തയെ ജനുവരിയിൽ സമിതി സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ മേത്ത ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും കോടതി സസ്പെൻഷൻ റദ്ദാക്കുകയും ചെയ്തു.
ഫെഡറേഷനിലെ ആഭ്യന്തര തർക്കങ്ങളും അധികാര വടംവലിയും നിലവിലെ നടപടിക്ക് കാരണമായതായി വ്യാപകമായ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ഫെഡറേഷൻ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.











