കോട്ടയം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് മുൻപായി പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥിച്ച് എം.വിൻസെന്റ് എംഎൽഎ. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കനക്കവെയാണു വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്ന കോവളം മണ്ഡലത്തിലെ എംഎൽഎ ആയ വിൻസെന്റ് പുതുപ്പള്ളിയിൽ എത്തിയത്. പുലർച്ചെ 5.45ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തിയ വിൻസെന്റ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ചു പ്രാർഥിച്ച ശേഷം വിഴിഞ്ഞത്തേക്കു തിരിച്ചു.
ചാണ്ടി ഉമ്മൻ എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. സ്ഥലം എംഎൽഎ എന്ന നിലയിൽ വിൻസെന്റിന് സ്റ്റേജിൽ ഇരിപ്പിടമുണ്ട്. കോൺഗ്രസിൽ നിന്ന് ശശി തരൂർ എംപിയാണ് ക്ഷണം ലഭിച്ച മറ്റൊരാൾ. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് വിൻസെന്റ് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊക്കെ ഓരോരുത്തരുടെ ആഗ്രഹങ്ങൾ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, ജോർജ് കുര്യൻ, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, സജി ചെറിയാൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ.റഹിം, എം.വിൻസന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഗൗതം അദാനി, കരൺ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ വേദിയിലുണ്ടാകും.






