തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച ജസ്ജി എ എം ബഷീറിന് സ്ഥലംമാറ്റം. ആലപ്പുഴ എം എ സി ടി (മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിംസ് ട്രൈബ്യൂണൽ) കോടതിയിലേക്കാണ് സ്ഥലംമാറ്റം. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് ജഡ്ജിയായിരിക്കെ രണ്ട് കൊലകേസുകളിലായി നാല് പേരെ എ എം ബഷീര്‍ വധശിക്ഷക്ക് വിധിച്ചിരുന്നു.
എട്ട് മാസത്തിനിടെ നാല് കുറ്റവാളികൾക്കാണ് വധശിക്ഷ വിധിച്ചത്. വിഴിഞ്ഞം മുല്ലൂരിൽ മോഷണത്തിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിൻപുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാം പ്രതി റഫീഖ ബീവിക്കാണ് വധശിക്ഷ വിധിച്ചത്. റഫീഖ ബീവിക്കും മകനുമടക്കം മൂന്ന് പേർക്കാണ് അന്ന് തൂക്കുകയർ വിധിച്ചത്. ഗ്രീഷ്മക്ക് കൂടി തൂക്കുകയർ വിധിച്ചതോടെ വധശിക്ഷ കാത്ത് കേരളത്തിലെ ജയിലിൽ കഴിയുന്ന രണ്ട് സ്ത്രീകൾക്കും ശിക്ഷ വിധിച്ചത് ഒരേ ന്യായാധിപനെന്ന പ്രത്യേകതയും എ എം ബഷീറിനുണ്ട്. സാധാരണ രീതിയുള്ള സ്ഥലംമാറ്റമാണിത്.






