ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ ചാവേറാകാൻ താൽപര്യം അറിയിച്ചു കർണാടക ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ. താൻ ഒറ്റയ്ക്ക് പാകിസ്ഥാനിൽ ചെന്ന് ചാവേറായി ആക്രമണം നടത്താൻ തയ്യാറെന്നാണ് മന്ത്രി പറഞ്ഞത്.
‘പാകിസ്താന്‍ എല്ലായിപ്പോഴും ഇന്ത്യയുടെ ശത്രുവായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അനുവദിക്കുകയാണെങ്കില്‍ പാകിസ്താനെതിരേ ചാവേറാക്രമണം നടത്താന്‍ ഞാന്‍ തയ്യാറാണ്. ഒരു ബോംബ് എന്റെ ശരീരത്തില്‍ ബന്ധിച്ച് ഞാന്‍ ആക്രമണം നടത്താം.’- സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. രാജ്യത്തിനായി തന്റെ ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ മന്ത്രി കേന്ദ്രത്തോട് നിര്‍ണായക നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, മന്ത്രിയുടെ പരാമർശം കേട്ട് ചിരിച്ച മാധ്യമ,അപ്രവർത്തകരോട് ‘ഞാന്‍ തമാശ പറയുകയല്ല. വളരെ ഗൗരവത്തോടെയാണ് ഇത് പറയുന്നത്.’- സമീര്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ബന്ധം ലഭിച്ചതായി എന്‍ഐഎ വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐ (ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്)ക്കും ഭീകരവാദ ഗ്രൂപ്പായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കും ബന്ധമുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചത്.






