രാജകുമാരി: കൊച്ചി –ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മലയിടിച്ചിൽ. 2 മണിക്കൂറിലധികം പെയ്ത മഴയെത്തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. തിങ്കളാഴ്ച്ച വൈകിട്ട് 5ന് ഗ്യാപ് റോഡിലേക്കു കല്ലും മണ്ണും അടർന്നു വീഴുകയായിരുന്നു.കരിങ്കല്ല് റോഡിലേക്കു പതിച്ചതിനാൽ മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള യാത്ര നിരോധിച്ച് കലക്ടർ ഉത്തരവിറക്കി.
തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വാഹനം കടന്നുപോയ ഉടനെയാണു മലയിടിച്ചിലുണ്ടായത്. ശാന്തൻപാറ, ദേവികുളം പൊലീസ് സ്റ്റേഷനുകളിൽനിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാഹനഗതാഗതം നിയന്ത്രിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് റോഡിലേക്കു വീണ പാറക്കഷണങ്ങളും മണ്ണും നീക്കി. മൂന്നാറിൽനിന്നു മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നാണു വലിയ കല്ലുകൾ നീക്കിയത്.






