വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് ഡല്‍ഹി പൊലീസ്. മന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാര്‍ ഏര്‍പ്പെടുത്തി. എസ് ജയശങ്കറിന്റെ ഔദ്യോഗിക വസതിയിലും സുരക്ഷ വര്‍ധിപ്പിച്ചു. പഹല്‍ഗാം ആക്രമണവും പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉണ്ടായ സംഘർഷവും കണക്കിലെടുത്താണ് തീരുമാനം. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെങ്കിലും വിദേശകാര്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കണമെന്നാണ് പൊലീസിന് ലഭിച്ച നിർദേശം.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടേയും 25 ബിജെപി നേതാക്കളുടേയും സുരക്ഷ വര്‍ധിപ്പിക്കുന്നതിലും ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്രമന്ത്രിമാര്‍, ബിജെപി എംപിമാര്‍, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത മുതലായവരുടെ സുരക്ഷ വർധിപ്പിച്ചേക്കും. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സഞ്ജയ് അറോറയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ പരാമർശിച്ചത്. പാകിസ്താനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഉള്‍പ്പെടെ പരസ്യമായി രൂക്ഷമായി പ്രതികരിച്ച നേതാക്കളുടെ സുരക്ഷ കൂട്ടിയേക്കും. വിഐപികളുടെ സുരക്ഷാ ജീവനക്കാര്‍ക്ക് ഫയറിംഗ്, മെഡിക്കല്‍ എമര്‍ജന്‍സി എന്നിവയിൽ പരിശീലനം നല്‍കും.






