കൊല്ലം: പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പോലീസുകാർക്കെതിരെ കേസെടുക്കാന്‍ കോടതി. തെന്‍മല എസ് എച്ച് ഒ ആയിരുന്ന വിശ്വംഭരന്‍, എസ് ഐ ഡി.ജെ.ശാലു എന്നിവര്‍ക്കെതിരെയാണ് കൊട്ടാരക്കര എസ് സി- എസ് ടി കോടതിയുടെ നടപടി.
പരാതിക്കാരനായ രാജീവ് പോലീസ് സ്റ്റേഷനില്‍ അതിക്രമത്തിന് ഇരയായതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. തെന്‍മല പോലീസ് സ്റ്റേഷനില്‍ രാജീവിന്‍റെ അമ്മയ്ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച വീടിന്‍റെ പേരില്‍ പണം തട്ടിയത് സംബന്ധിച്ച് പരാതി നല്കാൻ എത്തി. തുടർന്ന് രസീത് ആവശ്യപ്പെട്ടപ്പോൾ പോലീസുകാര്‍ ജാതീയമായി അധിക്ഷേപിക്കുകയും കൈവിലങ്ങ് വെച്ച് മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തെന്നാണ് രാജീവിന്‍റെ പരാതി. 2021 ലാണ് കേസിനാസ്പദമായ സംഭവം.
രാജീവിന്‍റെ പരാതിയുടെ പശ്ചാത്തലത്തില്‍ വിശ്വംഭരനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ എസ്.ഐക്കതെിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുങ്ങി. താന്‍ ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്നും പോലീസിന്‍റെ ഭാഗത്തു നിന്ന് നീതി ലഭിക്കുന്നില്ലെന്നും രാജീവ് പറയുന്നു.






