ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി മെയ് 10 ന് പുലർച്ചെ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിലും മറ്റ് സ്ഥലങ്ങളിലും ഇന്ത്യ നടത്തിയ മിസൈൽ ആക്രമണം സ്ഥിതീകരിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മെയ് 9 നും 10 നും ഇടയിലുള്ള രാത്രിയിൽ പുലർച്ചെ 2:30 ന് കരസേനാ മേധാവി ജനറൽ അസിം മുനീർ തന്നെ നേരിട്ട് വിളിച്ച് ഓപ്പറേഷൻ സിന്ദൂരിനിടെ നടന്ന ആക്രമണത്തെക്കുറിച്ച് അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
സംഘർഷത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്ന ആദ്യ വീഡിയോയാണിത്.അതേസമയം ഓപ്പറേഷൻ സിന്ദൂരിന്റെ ധീരതയ്ക്കും കാര്യക്ഷമതയ്ക്കും ഉള്ള തെളിവാണ് ഇതെന്ന് വീഡിയോ എക്‌സിൽ പങ്കുവെച്ച് ബിജെപിയുടെ ദേശീയ ഐടി വകുപ്പ് മേധാവി അമിത് മാളവ്യ പറഞ്ഞു.
പാകിസ്ഥാനുള്ളിൽ ആക്രമണ വാർത്തകൾ കേട്ടാണ് പ്രധാനമന്ത്രി അർദ്ധരാത്രിയിൽ ഉണർന്നത്. ഇത് “ഓപ്പറേഷൻ സിന്ദൂരിന്റെ” വ്യാപ്തി, കൃത്യത, ധൈര്യം എന്നിവയെക്കുറിച്ച് പറയുന്നു,”അമിത് മാളവ്യ എക്‌സിൽ കുറിച്ചു . അതേസമയം പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിലെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ജെഎഫ്-17 യുദ്ധവിമാനങ്ങൾ തകർത്തതായി പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താവള സന്ദർശനം ഒരു നിർണായക നീക്കത്തിലൂടെ പാകിസ്ഥാന്റെ തെറ്റായ വിവര പ്രചാരണത്തെ തന്നെ തള്ളി.




