‘കേരളത്തിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കും ക്രമസമാധാന പ്രശ്‌നങ്ങൾക്കും ആരോഗ്യപ്രശ്‌നങ്ങൾക്കും വളർന്നുവരുന്ന സാമൂഹ്യ അരാജകാവസ്ഥയ്ക്കും പ്രധാന കാരണം മദ്യവും മറ്റുലഹരിവസ്തുക്കളുമാണെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ട്. എന്നാൽ ഇതെല്ലാം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്ന സർക്കാരാകട്ടെ അറിഞ്ഞുകൊണ്ടുതന്നെ മദ്യവ്യാപനത്തിനുവേണ്ടി നിലകൊള്ളുന്നതിലൂടെയും മറ്റ് ലഹരിവസ്തുക്കൾ ഫലപ്രദമായി തടയുന്നതിൽ വീഴ്ചവരുത്തുന്നതിലൂടെയും പൊറുക്കാനാകാത്ത കുറ്റകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഇനിയെങ്കിലും തെറ്റുതിരുത്താനും കേരളീയ സമൂഹത്തെയും തലമുറകളെയും തകർച്ചയിലേയ്ക്ക് നയിക്കുന്ന മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവിപത്തിൽനിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിനും പര്യാപ്തമായ നയങ്ങളും ഫലപ്രദവും സുതാര്യവുമായ നടപടികളും ആവിഷ്‌കരിച്ച് നടപ്പാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അത് മാപ്പർഹിക്കാത്ത കൃത്യവിലോപമാകും’- 2024ൽ മദ്യനയത്തിന്റെ പേരിൽ ഇടതുസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാവ് വിഎം സുധീകരൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണിത്. ഇതിപ്പോൾ വീണ്ടും കുത്തിപ്പൊക്കിയെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. കാരണം ബജറ്റിലെ വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട യുഡിഎഫ് സർക്കാരിന്റെ പുതിയ നയം തന്നെ.
മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച തന്റെ ആദ്യ ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. കൃത്യം രണ്ട് വർഷം മുമ്പ്, പ്രതിപക്ഷത്തിരുന്നപ്പോൾ ഇതേ നടപടിയെ വലിയ അഴിമതിയായി വിശേഷിപ്പിച്ച സതീശൻ, മുഖ്യമന്ത്രിയായപ്പോൾ മലക്കം മറിഞ്ഞതാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഒപ്പം മദ്യനിരോധന നിലപാടുകളുടേയും മുൻ വിമർശനങ്ങളുടേയും പേരിൽ ശ്രദ്ധേയനായ വിഎം സുധീരനും പെട്ടിരിക്കുന്ന അവസ്ഥയിലാണ്. ബിയറും വൈനും ഒഴികെയുള്ള മദ്യ ഉൽപ്പന്നങ്ങളെ ‘ലോ ആൽക്കഹോളിക് ബീവറേജ്’ എന്ന പ്രത്യേക വിഭാഗമായി പരിഗണിച്ച് പ്രത്യേക നികുതി ഏർപ്പെടുത്താനുള്ള നീക്കമാണ് വിവാദമായിരിക്കുന്നത്. 5% മുതൽ 10% വരെ വീര്യമുള്ള മദ്യത്തിന് 120% വിൽപന നികുതിയും 10% മുതൽ 20% വരെ വീര്യമുള്ള മദ്യത്തിന് 175% വിൽപന നികുതിയുമാണ് ബജറ്റിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ജെൻ സീയെ സന്തോഷിപ്പിച്ച് കുടിപ്പിച്ച് കിടത്താനാണെന്ന തരത്തിൽ വരെ വിമർശനങ്ങൾ വരുന്നുണ്ട്.





