ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടിയായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. കാലിനേറ്റ നേരിയ പരിക്കിനെ തുടർന്ന് തൽക്കാലം ബൗളിംഗ് പരിശീലനം നിർത്തിവെക്കാൻ സെന്റർ ഓഫ് എക്സലൻസിലെ മെഡിക്കൽ സംഘം താരത്തിന് നിർദേശം നൽകി. ഇതോടെ സെപ്റ്റംബർ 13ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഹാർദിക് കളിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മത്സരങ്ങൾ നടക്കുക. സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് മത്സരങ്ങൾ.
കഴിഞ്ഞ ഐപിഎൽ സീസണിന് ശേഷം പരിക്കിനെ തുടർന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ഹാർദിക് പാണ്ഡ്യ കായികക്ഷമത വീണ്ടെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു. ബാറ്റിംഗിലും ഫീൽഡിംഗിലും കാര്യമായ ബുദ്ധിമുട്ടുകളില്ലെങ്കിലും ബൗളിംഗ് പരിശീലനത്തിനിടെ കാലിൽ അസ്വസ്ഥത അനുഭവപ്പെട്ടതാണ് പുതിയ ആശങ്കയ്ക്ക് കാരണം.
പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ആവശ്യമായ ഫിറ്റ്നസ് നിലവാരത്തിലേക്ക് ഹാർദിക്കിന് എത്താൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ പൂർണ അനുമതി ലഭിച്ചാൽ മാത്രമേ താരത്തെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുകയുള്ളൂ.
പ്രധാന താരങ്ങളുടെ പരിക്ക് മൂലം ഇതിനകം പ്രതിസന്ധിയിലായ ഇന്ത്യൻ ടീമിന് ഹാർദിക്കിന്റെ അഭാവം വലിയ തിരിച്ചടിയാകും. ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ തുടങ്ങിയ താരങ്ങളും നിലവിൽ പരിക്കിന്റെ പിടിയിലാണ്.
2016ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ഹാർദിക് പാണ്ഡ്യ 138 ടി20 മത്സരങ്ങളിൽ നിന്ന് 2,288 റൺസും 114 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെയായിരുന്നു ഇന്ത്യൻ ജേഴ്സിയിൽ താരത്തിന്റെ അവസാന മത്സരം.




