തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ സിപിഐയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സിപിഐഎം. തൽക്കാലം പ്രതിപക്ഷ ഉപനേതൃപദവി ഏറ്റെടുക്കേണ്ടതില്ലെന്ന ആലോചനയിലാണ് സിപിഐഎം. പദവിയെ ചൊല്ലി സിപിഐയുമായി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ഫോർമുല പരിഗണിക്കുന്നത്. വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.
ഉപനേതൃപദവി തൽക്കാലം ഒഴിവാക്കി നിർത്തുക എന്ന നിർദേശമാണ് സിപിഐഎം പരിഗണിക്കുന്നത്. പുതിയ ഫോർമുല സിപിഐക്ക് മുന്നിൽ അവതരിപ്പിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. നിർദേശം സിപിഐ അംഗീകരിച്ചാൽ നിലവിലെ തർക്കം ഒഴിവാക്കാനാകുമെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ പ്രതീക്ഷ.
എന്നാൽ പ്രതിപക്ഷ ഉപനേതൃപദവി ലഭിച്ചേ മതിയാകൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ. ഏറ്റവും ഒടുവിൽ പ്രതികരിച്ചപ്പോഴും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് ആവർത്തിച്ചിരുന്നു. ഉപനേതൃപദവി സംബന്ധിച്ച് വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടാണ് സിപിഐയിലെ പ്രധാന നേതാക്കളും വ്യക്തമാക്കിയത്.
ഉപനേതൃപദവിക്കായുള്ള സിപിഐയുടെ ആവശ്യം ന്യായമാണെന്നും സിപിഐഎം അത് അംഗീകരിക്കണമെന്നും മുൻ മന്ത്രിയും സിപിഐ നേതാവുമായ ജെ. ചിഞ്ചുറാണി പറഞ്ഞു. മുന്നണിയെ ഒന്നിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിൽ സിപിഐ അനിവാര്യ ഘടകമാണെന്നും എൽഡിഎഫിനെ കെട്ടുറപ്പോടെ മുന്നോട്ടുനയിക്കാൻ പ്രതിപക്ഷ ഉപനേതൃപദവി പ്രധാനമാണെന്നും കെ.പി. രാജേന്ദ്രനും വ്യക്തമാക്കി.
മുന്നണി ഒരു പാർട്ടിയുടേത് മാത്രമല്ലെന്നും സിപിഐയുടെ ആവശ്യം അംഗീകരിക്കണമെന്നും പി. വസന്തം പ്രതികരിച്ചു. സിപിഐക്ക് പിടിവാശിയില്ലെന്നും എൽഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സത്യൻ മൊകേരിയും പറഞ്ഞു. രാഷ്ട്രീയമാണ് സിപിഐക്ക് പ്രധാനമെന്നും രാഷ്ട്രീയമായി പോരാടുന്ന പാർട്ടിയാണ് സിപിഐയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച സിപിഐയുടെ ആവശ്യം സിപിഐഎം പരിഗണിക്കേണ്ടതുണ്ടെന്നായിരുന്നു മുൻ എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്ററുടെ പ്രതികരണം. ഉപനേതൃപദവിയോടുള്ള പ്രതിപക്ഷ നേതാവിന്റെ നിലപാട് അപക്വമാണെന്ന് കെ.കെ. വത്സരാജ് എംഎൽഎയും വിമർശിച്ചു.
അതേസമയം, വിഷയത്തിൽ സിപിഐയും സിപിഐഎമ്മും തമ്മിൽ ചർച്ച നടത്തി പരിഹാരം കാണാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഉപനേതൃപദവി സംബന്ധിച്ച് ചർച്ചയില്ലെന്ന് പിണറായി വിജയൻ പറഞ്ഞത് കേരളത്തിലെ കീഴ്വഴക്കത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
രണ്ട് പാർട്ടികൾക്കിടയിൽ തർക്കമില്ലെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ മാത്രമാണുള്ളതെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. അഭിപ്രായവ്യത്യാസം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


