തിരുവനന്തപുരം: അങ്കണവാടികളിലൂടെ കുട്ടികൾക്ക് വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സിൽ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. കുട്ടികളുടെ ഭക്ഷണത്തിൽ അധികമായി പഞ്ചസാര ഉൾപ്പെടുത്തുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
പഞ്ചസാരയ്ക്ക് പകരം കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ന്യൂട്രിമിക്സിന്റെ പോഷകഘടന ശാസ്ത്രീയമായി പുനർനിശ്ചയിക്കണമെന്നും കുട്ടികളുടെ പ്രായത്തിനനുസരിച്ച് നൽകേണ്ട അളവ് പ്രത്യേകം നിശ്ചയിക്കണമെന്നും നിർദേശമുണ്ട്.
അമൃതം പൊടിയുടെ പാക്കേജിൽ പോഷകമൂല്യവും മറ്റ് ഘടകങ്ങളും വ്യക്തമായി രേഖപ്പെടുത്തണം. ഓരോ പ്രായത്തിലുള്ള കുട്ടികൾക്കും നൽകേണ്ട കൃത്യമായ അളവും പാക്കേജിൽ വ്യക്തമാക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദേശിച്ചു.
അമൃതം ന്യൂട്രിമിക്സ് വിതരണം ചെയ്യുന്ന അങ്കണവാടി പ്രവർത്തകർക്കും ഗുണഭോക്താക്കൾക്കും ഇതുസംബന്ധിച്ച് ആവശ്യമായ ബോധവൽക്കരണം നൽകുമെന്നും കമ്മീഷൻ അറിയിച്ചു.
നിലവിലെ അമൃതം ന്യൂട്രിമിക്സിൽ 20 ശതമാനം പഞ്ചസാര ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമെ 45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല, 10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയ ചങ്ക്സ് എന്നിവയാണ് പ്രധാന ഘടകങ്ങൾ.
ആറുമാസം മുതൽ മൂന്ന് വയസ്സുവരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി ദിവസം 135 ഗ്രാം വീതം അമൃതം പൊടി പലഹാരമായോ കുറുക്കായോ നൽകാനാണ് നിലവിലെ അങ്കണവാടി നിർദേശം.
അമൃതം ന്യൂട്രിമിക്സിലെ പഞ്ചസാരയുടെ അളവ് സംബന്ധിച്ച് നേരത്തെയും വനിതാ-ശിശുവികസന വകുപ്പ് നിർദേശം നൽകിയിരുന്നു. കുട്ടികളുടെ വളർച്ചാ ഘട്ടത്തിൽ 20 ശതമാനം പഞ്ചസാര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും അളവ് കുറയ്ക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യണമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിർദേശം.




