ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും അധ്യാപകൻ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ ഫിറോസ് അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ജോനായിയിലെ തേലാം ബസാർ പ്രദേശത്താണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്.
ഫിറോസ് അലി ഭാര്യയെയും മൂന്ന് മക്കളെയും കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭാര്യ ചിനുവാര ബീഗം (33), മക്കളായ നെയ്ന അക്തർ (13), സഖിൽ അലി (8), റിജിക (5) എന്നിവരാണ് കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, ഫോറൻസിക് സംഘം എന്നിവരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
കൊലപാതക വിവരം അറിഞ്ഞതോടെ പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടി. പ്രതിയായ ഫിറോസ് അലിയെ പിടികൂടിയ നാട്ടുകാർ സമീപത്തെ മരത്തിൽ കെട്ടിയിട്ടു. തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഗാംചുക്ക് പ്രൈമറി സ്കൂളിലെ അധ്യാപകനാണ് ഫിറോസ് അലി. പ്രതിക്ക് പ്രതിമാസം 10,000 രൂപ മാത്രമാണ് ശമ്പളമായി ലഭിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായും അധികൃതർ അറിയിച്ചു.
10,000 രൂപയുടെ മാസവരുമാനം കൊണ്ട് കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ സംഭവത്തിന് പിന്നിലെ മറ്റ് കാരണങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
നാല് കൊലപാതകങ്ങളിലും പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.












