കാസർകോട്: പോക്സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കി കോടതി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് നടപടി സ്വീകരിച്ചത്. പോക്സോ കേസിന്റെ വിചാരണ നടപടികളിൽ ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്.
പോക്സോ കേസ് ഇരയുടെ ശബ്ദവും മൊഴിയും ഓൺലൈൻ ചാനലിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഖാദർ കരിപ്പൊടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അതേസമയം, വധശ്രമക്കേസിൽ ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
2025ലാണ് കാസർകോട് വിദ്യാനഗർ പൊലീസ് ഖാദർ കരിപ്പൊടിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 72(1), പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്.
കേസിൽ ഖാദറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ വധശ്രമക്കേസിൽ ഒളിവിൽ പോയതിനെ തുടർന്ന് പോക്സോ കേസിന്റെ വിചാരണ നടപടികളിൽ ഹാജരായിരുന്നില്ല. ഇതോടെയാണ് കോടതി ജാമ്യം റദ്ദാക്കിയത്.
കഴിഞ്ഞ ജൂണിലാണ് ഖാദർ കരിപ്പൊടിക്കെതിരെ കാസർകോട് പൊലീസ് വധശ്രമത്തിന് കേസെടുത്തത്. പള്ളിക്കര സ്വദേശി അബ്ദുൽ അഹമ്മദിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലായിരുന്നു കേസ്.
ഗൾഫിലെ പണമിടപാടുമായി ബന്ധപ്പെട്ട് അബ്ദുൽ അഹമ്മദിനെ വിളിച്ചുവരുത്തി ഖാദർ കരിപ്പൊടിയും റാഷിദും അഷ്റഫും ചേർന്ന് മർദിച്ചെന്നാണ് കേസ്. കേസെടുത്തതിന് പിന്നാലെ ഖാദർ കരിപ്പൊടി ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു.
ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.



