ചെന്നൈ: സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ മുൻ ഡിഎംകെ ഭരണകാലത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനാധിപത്യപരമായി പ്രതിഷേധിച്ചവരോട് സ്റ്റാലിൻ സർക്കാർ മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്ന് അദ്ദേഹം നിയമസഭയിൽ ആരോപിച്ചു.
2021 മുതൽ 2026 വരെയുള്ള കാലയളവിൽ കർഷകർക്കും അധ്യാപകർക്കുമെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവ ഇപ്പോഴും നിലനിൽക്കുന്നതിനാൽ പലരും കടുത്ത പ്രതിസന്ധികൾ നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ഈ സർക്കാർ കർഷകർക്കും അധ്യാപകർക്കും അവരുടെ ന്യായമായ ആവശ്യങ്ങൾക്കും ഒപ്പം ഉറച്ചുനിൽക്കും” എന്ന് വിജയ് വ്യക്തമാക്കി. കേസുകൾ പിൻവലിക്കുന്ന നടപടി ജനങ്ങളുടെ അവകാശങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാധാരണക്കാരും ഭരണകൂടവും തമ്മിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ നട്ടെല്ലായ കർഷകരെ പരന്തൂർ വിമാനത്താവള പദ്ധതിക്കെതിരായ പ്രതിഷേധം ഉൾപ്പെടെയുള്ള സമരങ്ങളുടെ പേരിൽ കേസുകളിൽ കുടുക്കിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജനാധിപത്യപരമായി പ്രതിഷേധിച്ച അധ്യാപകർക്കെതിരെയും സമാനമായ രീതിയിൽ കേസുകൾ രജിസ്റ്റർ ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
നിരവധി കേസുകൾ ഇപ്പോഴും തീർപ്പാകാതെ കിടക്കുകയാണെന്നും നിരപരാധികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും വിജയ് വ്യക്തമാക്കി.
അതേസമയം, നീറ്റ് പരീക്ഷയ്ക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകളും പിൻവലിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനെതിരെ പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പിഎംകെയും സർക്കാരിനെ സമീപിച്ചു. ഇക്കാര്യങ്ങൾ പരിശോധിക്കുമെന്ന് നിയമമന്ത്രി നിർമൽ കുമാർ അറിയിച്ചു.




