തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വ. ബെയ്‌ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 12-ാം കോടതിയാണ് പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പ്രതിക്ക് ജാമ്യം നൽകിയിരിക്കുന്നുവെന്ന് ഒറ്റവാക്കിൽ കോടതി പറഞ്ഞു. പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തിരുന്നു. മർദനമേറ്റ അഭിഭാഷകയുടെ രഹസ്യമൊഴി അടക്കം രേഖപ്പെടുത്തിയിട്ടില്ല. നിയമബോധമുള്ള അഭിഭാഷകനാണ് പ്രതി എന്നതുകൊണ്ടുതന്നെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഈ മാസം 27 വരെ വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തിരുന്നു. ശക്തമായ വാദമാണ് രണ്ട് ദിവസം മുൻപ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ നടന്നത്. പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. കോടതി നൽകുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്ന ബെയിലിൻ ദാസിന്‍റെ വാദം അറിയിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
മെയ് 13 നായിരുന്നു കേസിനാസ്പദമായ സംഭവം. യുവ അഭിഭാഷകയായ ശ്യാമിലിയെയാണ് ബെയ്ലിൻ ദാസ് മർദിച്ചത്. മോപ്പ് സ്റ്റിക് കൊണ്ടായിരുന്നു മര്‍ദനം. സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.






