പാരീസ്: ചരിത്രത്തിലെ ഏറ്റവും കഠിനമായ ചൂടിലൂടെയാണ് യൂറോപ്യൻ രാജ്യങ്ങൾ കടന്നുപോകുന്നത്. ഫ്രാൻസിൽ മാത്രം കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ആയിരത്തിലധികം പേർ ഉഷ്ണതരംഗം മൂലം മരിച്ചുവെന്ന് ദേശീയ പൊതുജനാരോഗ്യ ഏജൻസിയായ സാന്‍റേ പബ്ലിക് ഫ്രാൻസ് അറിയിച്ചു. ഏഷ്യയിലേക്കാൾ ചൂടാണ് യൂറോപ്പിലെ പലയിടങ്ങളിലും ഇപ്പോൾ രേഖപ്പെടുത്തുന്നത്.
ഏപ്രിൽ, മെയ് മാസങ്ങളിൽ ദിവസേന ശരാശരി 900 മുതൽ 1,000 വരെ മരണങ്ങൾ രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത്, ജൂൺ 24 ന് 1,200 ൽ അധികം മരണങ്ങൾ രജിസ്റ്റർ ചെയ്തതായും, തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ 1,400 ൽ അധികം മരണങ്ങൾ ഉണ്ടായതായും പബ്ലിക് ഹെൽത്ത് ഫ്രാൻസിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. മരിച്ചവരിൽ 85 ശതമാനം പേരും 65 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നും ഏജൻസി പറഞ്ഞു.
ഫ്രാൻസിലെ പിസോ നഗരത്തിൽ 44.3 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ദേശീയ തലത്തിൽ ശരാശരി താപനില 30 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ഫ്രാൻസിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ ദിവസമായി ഇത് മാറി. ചൂട് കാരണം ട്രാക്കുകൾ വികസിക്കുന്നതിനാൽ ട്രെയിനുകൾ നിർത്തേണ്ടിവന്നു, പവർ ഗ്രിഡ് തകരാറിലായതിനാൽ 50,000 വീടുകളിൽ വൈദ്യുതി മുടങ്ങി. ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ മദ്യം കഴിക്കുന്നത് സർക്കാർ നിരോധിച്ചു. കൊടും ചൂടിനെ തുടർന്ന് 1,350-ലധികം സ്കൂളുകൾ അടച്ചുപൂട്ടി.
ജർമനി, സ്പെയിൻ, യുകെ, ഡെൻമാർക്ക്, ഇറ്റലി, സ്വിറ്റ്സർലന്‍റ് എന്നിവയുൾപ്പെടെ 16 രാജ്യങ്ങളിൽ താപനില പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോർഡുകൾ തകർത്തിരിക്കുകയാണ്. ഞായറാഴ്ച യൂറോപ്പിലുടനീളം 35 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. 191 ദശലക്ഷം ആളുകൾ കൊടുംചൂടിൽ വെന്തുരുകി. ചൂട് കാരണം റോഡുകൾ ഉരുകുകയും സ്കൂളുകൾ അടയ്ക്കുകയും ചെയ്തു. വ്യാപകമായ കാട്ടുതീക്കും ചൂട് കാരണമായി.













