കട്ടപ്പന: കട്ടപ്പനയിൽ ചോറും കറികളും വിളമ്പാന്‍ വൈകിയതിനെ ച്ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം. ഭക്ഷണം കഴിക്കാനെത്തിയ വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശികളും ഹോട്ടല്‍ ജീവനക്കാരും ഹോട്ടലിനുള്ളിലും പുറത്തും ഏറ്റുമുട്ടി. സംഘട്ടനത്തിൽ പരിക്കേറ്റ ഇരുവിഭാഗവും ആശുപത്രികളില്‍ ചികിത്സ തേടി. ഇന്ന് ഉച്ചകഴിഞ്ഞോടെയാണ് സംഭവം.
രണ്ടാമത് ചോറ് വിളമ്പാന്‍ വൈകിയതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ ബിരിയാണി വാങ്ങാന്‍ ഹോട്ടലിലെത്തിയയാള്‍ക്കും മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്. കട്ടപ്പന പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മ്ലാമല സ്വദേശി കട്ടപ്പന താലൂക്ക് ആശുപത്രിയിലും ജീവനക്കാര്‍ കട്ടപ്പന സഹകരണ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തിൽ പോലീസ് കേസെടുത്തു.






