ചെന്നൈ: ഉലക നായകൻ കമൽഹാസൻ രാജ്യസഭാ പ്രവേശനത്തിനു കളമൊരുങ്ങുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ആറ് അംഗങ്ങളുടേതടക്കം രാജ്യസഭയിലെ എട്ട് ഒഴിവുകളിലേക്കക്കുള്ള കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനു ശേഷം കമൽഹാസന്റെ രാഷ്ട്രീയ കരിയറിലെ ഏറ്റവും വലിയ വർഷമായി 2025 മാറുകയാണ്. ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽനിന്ന് നാലു പേർക്ക് ഇക്കുറി രാജ്യസഭാംഗമാകാം. അതിൽ ഒരു സീറ്റ് കമൽഹാസനു നൽകാമെന്നാണ് ധാരണ.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് കോയമ്പത്തൂരിൽ മത്സരിക്കാതിരുന്ന കമൽഹാസൻ, ഇന്ത്യാ മുന്നണിക്കു വേണ്ടി തമിഴ്നാട്ടിലും പുതുച്ചേരിയിലും പ്രചാരണം നടത്തിയിരുന്നു. തുടർന്ന് കോയമ്പത്തൂരിലെ മത്സരത്തിൽനിന്ന് പിന്മാറുന്നതിന്റെ ഭാഗമായാണ് 2025 ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിൽ ഒന്ന് കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യത്തിനു നൽകാൻ ധാരണയായത്. ഫെബ്രുവരിയിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മുന്നണിയുടെ തീരുമാനം കമൽഹാസനെ നേരിട്ടെത്തി അറിയിക്കുകയും ചെയ്തിരുന്നു. രാജ്യസഭാംഗങ്ങളായ അൻപുമണി രാമദാസ്, എം.ഷൺമുഖം, എൻ.ചന്ദ്രശേഖരൻ, എം.മുഹമ്മദ് അബ്ദുല്ല, പി.വിൽസൺ, വൈകോ എന്നിവരുടെ കാലാവധിയാണ് ജൂണിൽ അവസാനിക്കുന്നത്.






