ചെന്നൈ: കായികതാരം ഒളിമ്പ്യൻ ഷൈനി വിൽസൺ ഔദ്യോഗിക വൃത്തിയിൽ നിന്ന് ഇന്ന് പടിയിറങ്ങുന്നു. 41 വർഷത്തെ സേവനത്തിനുശേഷം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ മാനേജർ പദവിയിൽ നിന്നുമാണ് ഷൈനി വിരമിക്കുന്നത്. എഫ്സിഐ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഷുതോഷ് അഗ്നിഹോത്രി ഉൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ യാത്രയയപ്പ് ചടങ്ങ് ശനിയാഴ്ച ചെന്നൈയിൽ നടക്കും.
“മേലധികാരികളോടും സഹപ്രവർത്തകരോടും നന്ദിയുണ്ട്. ജോലിയിലിരിക്കെ കായികരംഗത്തെ വളർച്ചയ്ക്കുവേണ്ടി നന്നായി പ്രവർത്തിക്കാനായി. മലയാളികൾ ഉൾപ്പെടെ ഒട്ടേറെയാളുകളെ എഫ്സിഐയിൽ എത്തിക്കാനായതിൽ സന്തോഷമുണ്ട്. ഒട്ടേറെ പ്രതിഭകളെ സ്കോളർഷിപ്പു നൽകി കൈപിടിച്ചുയർത്തി” -ഷൈനി പറഞ്ഞു.
1984 മാർച്ച് 16-ന് പതിനെട്ടാം വയസ്സിൽ എഫ്സിഐയുടെ തിരുവനന്തപുരം ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ഷൈനി മുംബൈയിലും ജോലി ചെയ്തു. പാലാ അൽഫോൻസാ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അഖിലേന്ത്യാ അന്തസ്സർവകലാശാലാ അത്ലറ്റിക് മീറ്റിൽ വ്യക്തിഗത ചാമ്പ്യനായതിനു പിന്നാലെ എഫ്സിഐയിൽ ക്ലാർക്കായി നിയമനം ലഭിച്ചു. ലോസ് ആഞ്ജലീസ്, സോൾ, ബാഴ്സലോണ, അറ്റ്ലാന്റ ഒളിമ്പിക്സുകളിൽ തുടർച്ചയായി പങ്കെടുത്ത ഷൈനി 1992-ൽ ബാഴ്സലോണ ഒളിമ്പിക്സിൽ ദേശീയപതാകയേന്തിയ ആദ്യ ഇന്ത്യൻ വനിതയായി.






