കർണാടക: പുകയിലെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായം 18ല്‍ നിന്നും 21 ലേക്ക് വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി. 2003ലെ സിഗററ്റ്‌സ് ആന്ഡ് അതര്‍ ടൊബാക്കോ പ്രോഡക്ട്‌സ് ആക്ടിലെ ദേദഗതിയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ദേശീയ പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുതിയ തീരുമാനം. സംസ്ഥാനത്ത് പുകയിലയുടെ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടി.
നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് മെയ് 23ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുകയും മെയ് 30ന് അത് ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒറ്റ സിഗററ്റ് മാത്രമായി നൽകുന്നതും സിഗററ്റുകള്‍ ലൂസ് ആയി വില്‍ക്കുന്നതും ഇനി മുതല്‍ അനുവദിക്കില്ല. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്തുകൊണ്ടാണ് നിയമ ഭേദഗതി വരുത്തിയതെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു. പ്രത്യേകിച്ചും യുവാക്കളുടെ സ്‌കൂളുകളിലും കോളേജുകളിലുമുള്ള പുകയിലയുടെ ഉപയോഗം തടയുക എന്നതുകൂടിയാണ് ലക്ഷ്യം വെക്കുന്നത്.



