കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ മെയ് മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം മെയ് മാസത്തേക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനവും വിമാന സർവീസുകളുടെ എണ്ണത്തിൽ 36 ശതമാനവും വർധനവുണ്ടായി.
1,47,928 പേരാണ് യാത്ര ചെയ്തത്. 1211 സർവീസുകളും കഴിഞ്ഞമാസം ഉണ്ടായിരുന്നു. അന്താരാഷ്ട്ര സർവീസിൽ അബുദാബി സെക്ടറിലാണ് ഏറ്റവുമധികം യാത്രക്കാരുണ്ടായിരുന്നത്. 23,587 പേരാണ് അബുദാബിയിലേക്ക് യാത്ര ചെയ്തത്. ആകെ അന്താരാഷ്ട്ര യാത്രക്കാരുടെ 60 ശതമാനവും യുഎഇയിലേക്കാണ്. ഫുജൈറയിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങിയതോടെ ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ എന്നീ അഞ്ച് യുഎഇ നഗരങ്ങളിലേക്കും സർവീസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക വിമാനത്താവളമായി കണ്ണൂർ മാറി. തുടക്കത്തിൽത്തന്നെ ഓരോ സർവീസിലും 90 ശതമാനത്തിലധികം യാത്രക്കാർ ഫുജൈറ സെക്ടറിലുണ്ട്.
Content: 29 percent increase in passenger numbers at Kannur airport






