കൊച്ചി: ഐപിഎസ് ഉദ്യോഗസ്‌ഥൻ മനോജ് ഏബ്രഹാമിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. പുതിയ പോലീസ് മേധാവിയായി തിരഞ്ഞെടുക്കാനുള്ള പട്ടികയിൽ നിന്നും മനോജ് ഏബ്രഹാമിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്. സർവീസ് വിഷയമായതിനാൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയാണ് സമീപിക്കേണ്ടതും ഹൈക്കോടതിയിൽ ഹർജി നിലനിൽക്കില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് എൻ നഗരേഷ് ഹർജി തള്ളിയത്.
ഹർജിക്ക് പൊതുതാൽപര്യ ഹർജിയുടെ സ്വഭാവമുണ്ടെന്നും പരാതിക്കാരന് എന്താണ് ഇതിൽ പൊതുതാൽപര്യമെന്നും കോടതി ചോദിച്ചു. മാധ്യമപ്രവർത്തകനായ എം.ആർ.അജയനാണ് ഹർജി നൽകിയത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ഹർജി നിലനിൽക്കില്ലെന്ന് കോടതി വ്യക്‌തമാക്കുകയായിരുന്നു.
ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാൻ കേരളം കേന്ദ്രത്തിനു ശുപാർശ നൽകിയിട്ടുള്ള 6 പേരിൽ നിലവിലെ വിജിലൻസ് ആൻഡ് കറപ്ഷൻ ബ്യൂറോ ഡയറക്‌ടറായ മനോജ് ഏബ്രഹാമും ഉണ്ട്. നിധിൻ അഗർവാൾ, റാവാഡാ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, സുരേഷ് രാജ് പുരോഹിത്, എം.ആർ. അജിത്‌കുമാർ എന്നിവരാണ് മറ്റുള്ളവർ ഈ 6 പേരിൽ മൂന്നു പേരുകൾ കേന്ദ്രം തിരിച്ചയയ്ക്കുന്നതിൽ നിന്നാകും സംസ്‌ഥാന സർക്കാർ പോലീസ് മേധാവിയെ നിശ്ചയിക്കുന്നത്. നിലവിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറാണ് മനോജ് ഏബ്രഹാം.






