തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ശോഭാസുരേന്ദ്രനെതിരെ ഉയർന്ന വോട്ടു വാങ്ങൽ ആരോപണത്തിൽ അന്വേഷണം തുടരുന്നു. സംഭവത്തിൽ കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി തീരുമാനിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ അറിയിച്ചു.
ശോഭാസുരേന്ദ്രൻ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. എന്നാൽ ഈ ആരോപണം അവർ നിഷേധിച്ചിട്ടുണ്ട്.
ഇതുവരെ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് സിഇഒ പറഞ്ഞു. റിപ്പോർട്ടിന്റെ ഗൗരവം പരിശോധിച്ച ശേഷം വിഷയത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണോ, അല്ലെങ്കിൽ സംസ്ഥാനതലത്തിൽ നടപടി എടുക്കണോ എന്നത് തീരുമാനിക്കും. സംസ്ഥാനതലത്തിൽ നടപടി എടുക്കേണ്ടിവന്നാലും കമ്മീഷന്റെ അനുമതിയോടെ ആയിരിക്കും അത്. അതേസമയം, പേരാമ്പ്രയിൽ ഇവിഎം സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന് സമീപമുള്ള മെറ്റീരിയൽസ് റൂം തുറന്ന സംഭവത്തിൽ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.




