ഭോപ്പാൽ: മേഘാലയയിൽ ഹണിമൂണ്‍ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ വഴിത്തിരിവ്. ഇൻഡോർ സ്വദേശി രാജാ രഘുവംശി ( 30 ) യെ ആണ് ഇന്നലെ കണ്ടെത്തിയത്. വടിവാൾ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ചതായി പറയപ്പെടുന്ന വടിവാളും മൊബൈൽ ഫോണും കണ്ടെത്തിയെന്ന് മേഘാലയ പോലീസ് അറിയിച്ചു.
അതേസമയം ഭാര്യ സോനത്തിനെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. മെയ് 11 ന് വിവാഹിതരായ രാജയും സോനവും മെയ് 20 നാണ് ഗുവാഹത്തിയിലേക്ക് ഹണിമൂണിനായി പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. മെയ് 23ന് ചിറാപുഞ്ചിയിൽ എത്തിയപ്പോൾ ദമ്പതികൾ വീട്ടിൽ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാവാമെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. പ്രദേശത്തെ ഹോട്ടൽ ജീവനക്കാർക്കും ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവർക്കും പങ്കുണ്ടാവാമെന്ന സംശയവും കുടുംബം പങ്കുവച്ചു.
സൊഹ്റ റിമ്മിലെ ഒസാര മലനിരകൾക്ക് സമീപത്തായി ദമ്പതികൾ വാടകയ്ക്ക് എടുത്ത സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ ചെങ്കുത്തായ ഗർത്തങ്ങളും ഘോരവനങ്ങളുമുള്ള പ്രദേശമായതിനാൽ തെരച്ചിൽ ദുഷ്കരമാണ്. ദമ്പതികളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്.




