മധ്യപ്രദേശ്: ബിജെപി പാർട്ടിയെ വീണ്ടും വെട്ടിലാക്കി മധ്യപ്രദേശ് ആദിവാസി ക്ഷേമ മന്ത്രി വിജയ് ഷാ . കേണൽ സോഫിയ ഖുറേഷിക്ക്കെതിരായ വർഗീയ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഇദ്ദേഹം വീണ്ടും വിവാദങ്ങളുടെ കോളങ്ങളിൽ നിറയുന്നത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ എത്തിയതും ഇവരുടെ കുടുംബത്തോടൊപ്പം നിന്ന് ചിത്രം എടുത്തതും കൂടാതെ ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയുമാണ് വീണ്ടും വിജയ് ഷാ വിവാദങ്ങളിൽ നിറഞ്ഞത്.
മധ്യപ്രദേശിലെ ഖണ്ട്വയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ മന്ത്രി സന്ദർശിച്ചിരുന്നു .കൂടാതെ കുടുംബത്തിന് ഒരു ചെക്ക് കൈമാറുകയും ചെയ്തിരുന്നു .ഈ സന്ദർശന വേളയിലാണ് വിജയ് ഷാ കുടുംബത്തോടൊപ്പം നിന്ന് ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിന് ശേഷമാണ് ഈ കുടുംബത്തിന്റെ സ്വകാര്യതയും പീഡനത്തിനിരയായ കുട്ടിയുടെ ഐഡന്റിറ്റി സംരക്ഷിക്കുന്ന നിയമങ്ങൾ ലംഘിച്ചതിനും വിവിധ കോണുകളിൽ നിന്ന് മന്ത്രിക്കെതിരെ വിമർശനങ്ങൾ ഉയർന്നത്. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള മാധ്യമസമ്മേളനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ ആർമി ഓഫീസർ കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് കഴിഞ്ഞ മാസം നടത്തിയ വർഗീയ പ്രസ്താവനയുടെ പേരിൽ ബിജെപി നേതാവിനെതിരെ വിമർശനം ഉയർന്നതിനെ തുടർന്നാണ് പുതിയ വിവാദം അദ്ദേഹത്തെ കൂടുതൽ പ്രശ്നത്തിലാക്കിയത്.






