മുംബൈ: ഹിന്ദിയെ ഒഴിവാക്കി ഒന്നാം ക്ലാസ് മുതൽ മറാത്തിയും ഇംഗ്ലീഷും മാത്രം പഠിപ്പിക്കാനും ആവശ്യപ്പെട്ട് രാജ് താക്കറെ. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദാദാജി ബുസേയ്ക്ക് എഴുതിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഹിന്ദി ഒരിക്കലും നിർബന്ധമാക്കരുതെന്നും രാജ് താക്കറെ കത്തിൽ പറയുന്നു.
ഹിന്ദിയിൽ പാഠപുസ്തകങ്ങൾ അച്ചടിക്കാൻ തുടങ്ങിയെന്ന് തങ്ങൾക്ക് വിവരം ലഭിച്ചുവെന്നും ഈ സർക്കാർ മറ്റ് സംസ്ഥാനങ്ങൾ പ്രകടിപ്പിക്കുന്നത് പോലെ അൽപ്പം സംസ്ഥാനസ്നേഹം കാണിക്കണമെന്നും രാജ് താക്കറെ കത്തിൽ പറഞ്ഞു. എന്തിനാണ് കുട്ടികളെ ഒന്നാം ക്ലാസ് മുതൽക്കേ ഹിന്ദി പഠിക്കാൻ നിർബന്ധിക്കുന്നത് എന്നും രാജ് താക്കറെ കത്തിൽ ചോദിക്കുന്നു.
കഴിഞ്ഞ രണ്ട് മാസങ്ങളായി മഹാരാഷ്ട്രയിൽ ത്രിഭാഷാ നയത്തിന്റെ പേരിൽ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. കുട്ടികളെ ഒന്നാം ക്ലാസ്സ് മുതൽ ഹിന്ദി പഠിപ്പിക്കാനുളള സർക്കാരിന്റെ തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധം നിലനിന്നിരുന്നു. പ്രതിഷേധം മൂലം ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കേണ്ട എന്ന് സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും സർക്കാർ ഔദ്യോഗിക സ്ഥിരീകരണം ഒന്നും നൽകിയിരുന്നില്ല.






