ചാലക്കുടി: തീവണ്ടിയില്‍ നിന്നും അധ്യാപിക ചാലക്കുടി പുഴയിലേക്ക് വീണു മരിച്ച സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചെറുതുരുത്തി ഗവ. ഹയര്‍സെക്കണ്ടറി അധ്യാപിക സിന്തോള്‍ (40) ആണ് മരിച്ചത്. കോഴിക്കോട് നിന്ന് സ്ഥലം മാറി മൂന്നു ദിവസം മുമ്പാണ് സിന്തോള്‍ ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ബുധനാഴ്ച രാത്രി എഴ് മണിക്ക് ചാലക്കുടി പാലത്തിലെത്തിയപ്പോഴാണ് സിന്തോള്‍ പുഴയിലേക്ക് ചാടിയത്. ട്രെയിനില്‍ നിന്നും യുവതി ചാടുന്നത് കണ്ട യുവാവാണ് പൊലീസിനെ വിവരം അറിയിച്ചത്.
ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങേണ്ടിയിരുന്ന സിന്തോള്‍ അവിടെയിറങ്ങാതെ സ്റ്റേഷന്‍ കഴിഞ്ഞുവരുന്ന ചാലക്കുടി പുഴയിലേക്ക് ചാടിയതാണ് സംഭവത്തിൽ ദുരുഹത ഉണ്ടാവാനുളള കാരണം. സംഭവത്തിൽ സിന്തോളിൻ്റെ വീട്ടുകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.






