തിരുവനന്തപുരം: വൈദ്യുതി മോഷ്ടിച്ചതിന് സാമ്പത്തിക വര്‍ഷം 41 കോടി പിഴ ചുമത്തിയതായി കെഎസ്ഇബി.ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തികവര്‍ഷം 31,213 പരിശോധനകള്‍ നടത്തിയതില്‍ 4252 വൈദ്യുതി ദുരുപയോഗവും 288 വൈദ്യുതി മോഷണവും കണ്ടെത്തിയിരുന്നു. ഇതിനെതിരെ പിഴയായി 41.14 കോടി രൂപയും ചുമത്തിയിരുന്നു. വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്.
വൈദ്യുതി മോഷണം കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. കൂടാതെ ഈ വകുപ്പുകൾ ചുമത്തിയാൽ മൂന്നുവർഷം വരെ തടവ് ശിക്ഷയും ലഭിക്കാം. അതേസമയം വൈദ്യുതി മോഷണം നടത്തുന്നവര്‍ സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാല്‍ ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാക്കും.
അതേസമയം വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നയാള്‍ക്ക് കെ എസ് ഇ ബി പാരിതോഷികം നല്‍കും. പിഴ തുക പൂര്‍ണ്ണമായി ഈടാക്കി അപ്പീലുകളുണ്ടെങ്കില്‍ അവയും തീര്‍പ്പാക്കിയശേഷം കോമ്പൗണ്ടിംഗ് ചാര്‍ജൊഴിക അധികം ഈടാക്കിയ തുകയുടെ 5% അഥവാ പരമാവധി 50,000 രൂപവരെ പാരിതോഷികമായി ലഭിക്കും.






