കൊല്ലം: കൊട്ടാരക്കരയിൽ ലോറി നിറയെ കൊണ്ടു വന്ന നായ്ക്കളെ റോഡിൽ ഉപേക്ഷിക്കാൻ ശ്രമം.ഇടുങ്ങിയ റോഡിൽ ലോറി മുന്നോട്ടു പോകാത്തതിനാൽ പെട്ടി ഓട്ടോയിൽ കയറ്റി കുറെ നായ്ക്കളെ പറമ്പിൽ കൊണ്ടുവിട്ടു. തുടർന്ന് നാട്ടുകാർ കൂട്ടംകൂടി പ്രതിഷേധിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എബി ഷാജിയും കുന്നിക്കോട് പോലീസും സ്ഥലത്തെത്തി. തുറന്നുവിട്ട നായ്ക്കളെ ഓടിച്ചിട്ടുപിടിച്ച് ലോറിയിൽ കയറ്റി.
മൃഗസ്നേഹികളെന്ന് പരിചയപ്പെടുത്തിയ സ്ത്രീകൾ ഉൾപ്പെട്ട അഞ്ചുപേരാണ് നായ്ക്കളുമായി എത്തിയത്. എറണാകുളം തൃപ്പൂണിത്തുറയിൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒഴിപ്പിച്ച നായ്ക്കളെയാണ് മൂടിക്കെട്ടിയ ലോറിയിൽ മേലിലയിൽ എത്തിച്ചത്. സുരക്ഷിത ഇടം നൽകാമെന്ന പ്രദേശവാസിയായ സ്ത്രീയുടെ വാക്കാണ് ഇവരെ ഇവിടെ എത്തിച്ചതെന്ന് പോലീസ് പറയുന്നു. കേസിൽപ്പെട്ടു കിടക്കുന്ന പതിമ്മൂന്നേക്കറോളം സ്ഥലത്ത് ഇവയെ തുറന്നുവിടുകയായിരുന്നു ലക്ഷ്യം.
കോന്നിയിലേക്കു നായ്ക്കളെ കൊണ്ടുപോകാനായിരുന്നു ശ്രമമെന്നും ഗൂഗിൾമാപ്പിൽ വഴിതെറ്റിയെത്തിയതാണെന്നും വിശദീകരണവുമുണ്ട്. ഒരുമാസംമുൻപാണ് ഏഴുവയസ്സുകാരി പേവിഷബാധയെ തുടർന്ന് സമീപപ്രദേശത്തു മരിച്ചത്. പ്രദേശത്താകെ തെരുവുനായശല്യത്തിൽ വലയുമ്പോഴാണ് ഒരു ലോറി നിറയെ നായ്ക്കളെ ഇവിടെ ഉപേക്ഷിക്കാനെത്തിയതെന്ന് നാട്ടുകാർ പറയുന്നു. മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ ലോറിയോടെ നായ്ക്കളെയും ഒപ്പമുണ്ടായിരുന്നവരെയും പോലീസ് മടക്കിയയച്ചു. ആരുടെപേരിലും കേസെടുത്തില്ല.






