സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു. ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ച സാഹചര്യത്തിലാണ് പലിശയിൽ കുറവ് വരുത്തിയത്. പലിശയില്‍ 50 ബേസിസ് പോയിന്റാണ് കുറച്ചത്. പലിശ നിരക്ക് കുറച്ചതോടെ, എസ്ബിഐയുടെ റിപ്പോ ലിങ്ക്ഡ് വായ്പാ നിരക്ക് (ആര്‍എല്‍എല്‍ആര്‍) 50 ബേസിക് പോയിന്റ് കുറഞ്ഞ് 7.75 ശതമാനമായി.
ബാഹ്യ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത വായ്പാ നിരക്കും (ഇബിഎല്‍ആര്‍) സമാനമായ നിലയില്‍ കുറച്ചിട്ടുണ്ട്. അര ശതമാനം കുറഞ്ഞതോടെ പലിശനിരക്ക് 8.15 ശതമാനമായി. ഇത് വായ്പ എടുത്തവര്‍ക്കും എടുക്കുന്നവര്‍ക്കും ആശ്വാസകരമാണ്. എന്നാല്‍ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയവര്‍ക്ക് തിരിച്ചടിയാണ്. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ആര്‍ബിഐ ക്യാഷ് റിസര്‍വ് അനുപാതം 100 ബേസിസ് പോയിന്റ് കുറച്ച് 3 ശതമാനമാക്കിയിട്ടുണ്ട്. ഇത് ഈ വര്‍ഷം ഡിസംബറോടെ ബാങ്കിംഗ് സംവിധാനത്തിലെ മിച്ച പണലഭ്യതയിലേക്ക് 2.5 ലക്ഷം കോടി രൂപ കൂടി കൂട്ടിച്ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, 3 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ എല്ലാ കാലാവധികളിലുമുള്ള നിക്ഷേപ നിരക്കുകളില്‍ 25 ബേസിസ് പോയിന്റുകള്‍ എസ്ബിഐ കുറച്ചു. ജൂണ്‍ 15 മുതല്‍ പുതിയ ടേം ഡെപ്പോസിറ്റ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
പുതുക്കിയ നിരക്കോടെ, 1-2 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറഞ്ഞ് 6.50 ശതമാനമാകും. രണ്ട് വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.70 ശതമാനത്തില്‍ നിന്ന് 6.45 ശതമാനമാകും. 3-5 വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.30 ശതമാനമായും 5-10 വര്‍ഷത്തേക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.05 ശതമാനമായും കുറച്ചിട്ടുണ്ട്.
Content: SBI cuts interest rates










