ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനലാപ്പില്‍ പ്രവേശിച്ചിരിക്കെ കനത്ത മഴയിലും തോരാത്ത ആവേശമാണ് നിലമ്പൂരിൽ. പരസ്യപ്രചാരണം തീരാന്‍ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രിയങ്കാ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും യൂസഫ് പത്താനും കളത്തിലിറങ്ങിയത് ശക്തമായ ത്രികോണ മത്സരത്തിന്റെ കരുത്ത് പ്രകടമാക്കി. ആര്യാടന്‍ ഷൗക്കത്തിനായി പ്രിയങ്കാഗാന്ധി നടത്തിയ റോഡ് ഷോയുമായില്‍ ആയിരങ്ങള്‍ അണിനിരന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പോത്തുകല്‍, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് റാലിയില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് എം സ്വരാജിനായി വോട്ടഭ്യര്‍ഥിച്ചു. പി വി അന്‍വറിനായി തൃണമൂല്‍ എം പി യൂസഫ് പത്താന്‍ കളത്തിലിറങ്ങിയതോടെ നിലമ്പൂര്‍ അക്ഷരാർത്ഥത്തിൽ വീര്‍പ്പുമുട്ടി. എന്‍ ഡി എ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന്റെ പ്രചാരണത്തിനായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മണ്ഡലത്തില്‍ സജീവമായി ഉണ്ട്.
നിലമ്പൂരില്‍ പി വി അന്‍വര്‍ കരുത്ത് തെളിയിക്കുമെന്ന് തൃണമൂല്‍ എം പി യൂസഫ് പത്താന്‍ പറഞ്ഞു. പി വി അന്‍വര്‍ കൊടുംവഞ്ചകനെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ക്ഷേമ പെന്‍ഷന്‍ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന കെ സി വേണുഗോപാലിന്റെ ആരോപണം പ്രിയങ്ക ശക്തമായി ഉന്നയിച്ചു. എല്‍ ഡി എഫും യു ഡി എഫും വര്‍ഗീയ പ്രീണനം നടത്തുന്നുവെന്ന് രാജീവ് ചന്ദ്രശേഖകര്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള ആദ്യ അവസരമാണ് ഈ തിരഞ്ഞെടുപ്പെന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക ഗാന്ധി തന്റെ പ്രസംഗം ആരംഭിച്ചത്.
പെന്‍ഷന്‍ രാഷ്ട്രീയവല്‍ക്കരിക്കാതെ സമയത്ത് കൊടുക്കണമെന്നും തിരഞ്ഞെടുപ്പ് നോക്കിയാണ് പെന്‍ഷന്‍ കൊടുക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇപ്പോഴത്തെ സര്‍ക്കാരിന് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്ന് ഒമ്പതു വര്‍ഷം കൊണ്ട് കണ്ടതാണ്. നിങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുന്ന ഒരു സര്‍ക്കാരാണ് മാറ്റത്തിലൂടെ വരേണ്ടത്. നിങ്ങളുടെ ക്ഷേമപെന്‍ഷന്‍ , ആശാവര്‍ക്കര്‍മാരുടെ വേതനം ഇതൊന്നും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു കൂടായെന്നും പ്രിയങ്ക പറഞ്ഞു. വലിയ ഹർഷാരവത്തോടെയാണ് പ്രിയങ്കയുടെ പ്രസംഗത്തെ പ്രവർത്തകർ ഏറ്റെടുത്തത്.
അതേസമയം, നിലമ്പൂരില്‍ അന്‍വറിന് വലിയ ജനപിന്തുണയുണ്ടെന്ന് യൂസഫ് പത്താന്‍ പറഞ്ഞു. ഇത്രയും ആളുകള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പി വി അന്‍വര്‍ വലിയ ശക്തിയുണ്ടാക്കിയിട്ടുണ്ട്. നിലമ്പൂരിലെ ജനങ്ങള്‍ക്കായി ധാരാളം കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അത് തനിക്ക് അറിയാം അത് കൊണ്ട് ഈ ജനകൂട്ടം പ്രതീക്ഷിച്ചിരുന്നുവെന്നും യൂസഫ് പത്താന്‍ പറഞ്ഞു. ക്രിക്കറ്റ് ലോകത്തെ തങ്ങളുടെ ഇഷ്ട താരത്തെ കാണുവാൻ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അപ്പുറത്തേക്ക് നിലമ്പൂരിലെ ക്രിക്കറ്റ് പ്രേമികൾ ഒഴുകിയെത്തുന്ന കാഴ്ചയും നാം കണ്ടു.
തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാനത്തെ പ്രചാരണ ഞായറാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെയാണ് പരസ്പരം മത്സരിച്ചുകൊണ്ട് മുന്നണികളും പാർട്ടികളും കടുത്ത പ്രചാരണം ഇന്നലെ കാഴ്ചവച്ചത്. യുഡിഎഫും പി വി അൻവറും കൂറ്റൻ റോഡ് ഷോ സംഘടിപ്പിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിച്ചുകൊണ്ട് കൂറ്റൻ സമ്മേളനമാണ് എൽഡിഎഫ് നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനും മുഴുവൻ മന്ത്രിമാരും സിപിഎം ഉന്നത നേതാക്കളും മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചാരണത്തിൽ സജീവം ആയിട്ടുള്ളത്. പ്രതിപക്ഷനേതാവ് വി ഡി സതീശനും യുഡിഎഫ് എംപിമാരും എംഎൽഎമാരും പ്രചാരണ രംഗത്ത് സജീവമാണ്. കോൺഗ്രസ് ഹൈക്കമാന്റ് നേരിട്ടാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിമിഷം മുതൽ കേരളത്തിലുണ്ട്. പുതിയ കെപിസിസി നേതൃത്വം ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ നേതൃത്വത്തിലാണ് വാർറൂം ഉൾപ്പെടെ പ്രവർത്തിക്കുന്നതെന്ന് അറിയുന്നു.
അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പലയാവർത്തി കോന്നിയിലും പിന്നീട് ആറ്റിങ്ങലിലും വിജയം കണ്ടിട്ടുള്ളതാണ്. യുഡിഎഫ് ആണെങ്കിലും എൽഡിഎഫ് ആണെങ്കിലും തങ്ങളുടെ വമ്പൻ യുവനിരയെ പരമാവധി ആവേശത്തോടെ പ്രചാരണത്തിന് ഇറക്കുവാൻ ശ്രമിച്ചിട്ടുണ്ട്.
സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖരെ അടക്കം വരുന്ന ദിവസങ്ങളിൽ രംഗത്തിറക്കുവാനാണ് പാർട്ടികൾ ആലോചിക്കുന്നത്. നടനും എംഎൽഎയുമായ മുകേഷ് ഇന്നുമുതൽ മണ്ഡലത്തിൽ ഉണ്ട്. മന്ത്രി കെ ബി ഗണേഷ് കുമാറും കഴിഞ്ഞ ദിവസങ്ങളിൽ സ്വരാജിന് വേണ്ടി വോട്ട് തേടിക്കൊണ്ട് മണ്ഡലത്തിൽ ഉണ്ടായിരുന്നു.
പിഷാരടി ഉൾപ്പെടെയുള്ള കൂടുതൽ ചലച്ചിത്ര മേഖലയിലെ താരങ്ങളും മണ്ഡലത്തിലെത്തും. കലാശക്കൊട്ട് പരമാവധി പകിട്ടോടെ നടത്തുവാനാണ് മുന്നണികൾ ആലോചിക്കുന്നത്. നിലവിൽ ശക്തമായ മത്സരമാണ് നിലമ്പൂരിൽ അനുഭവപ്പെടുന്നത്. നിരവധി താരപ്രചാരകർ ഒഴുകിയെത്തുന്ന ഉപതിരഞ്ഞെടുപ്പിൽ ഒടുവിൽ ആരായിരിക്കും താരമാവുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.








