പ്രകാശ് ബാബു സി
അമ്മയുടെ നേരേ ഇളയതായ നാരാണമ്മാവൻ്റെ ഭാര്യ ജാനകിയാണ്. സ്ക്കൂൾ രേഖകളിലും, റേഷൻ കാർഡിലും, വോട്ടർ പട്ടികയിലും, ഇപ്പോൾ ആധാറിലും അമ്മായിയുടെ പേര് ജാനകിയെന്ന് തന്നെയാണ്. പക്ഷെ അവർ അമ്മായിയായി ഞങ്ങളുടെ തറവാടിൽ കാല് കുത്തിയ നാള് തൊട്ടു അമ്മമ്മ അവരുടെ പേര് മാറ്റി കമലയെന്ന് വിളിക്കാൻ തുടങ്ങി. ഞങ്ങൾക്ക് അന്ന് മുതൽ ഇന്ന് വരെ അവർ കമലമ്മായി ആയിരുന്നു. പക്ഷേ അവരുടെ നാട്ടിൽ അവരിന്നും ജാനകിയെന്ന് തന്നെയാണ്.
രാമന്തളി വടക്കുമ്പാടുള്ള ഞങ്ങളുടെ കൂളിയാടത്ത് തറവാട്ടിലായിരുന്നു മരക്കലമേറി വന്ന പൂമാല ദേവിയും, പരിവാരങ്ങളും ആദ്യമായി എത്തിചേർന്നത്. ദേവിയുടെ പ്രതിപുരുഷനായി കൂളിയാടത്ത് ഞങ്ങൾക്കൊരു സിംഗപൂർ അമ്മാവനുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ സഹധർമ്മിണിയായി സിംഗപ്പൂരുകാരിയായ ഒരു വെള്ളകാരിത്തി അമ്മായിയുണ്ടായിരുന്നു. അവരുടെ പേരും ജാനകിയെന്നായിരുന്നു. അവരെ ഞങ്ങള രാമന്തളിക്കാരും വിളിച്ചു വന്നത് വെള്ളക്കാരിത്തി അമ്മായി എന്നായിരുന്നുവെങ്കിലും അവരുടെ ഔദ്യോഗിക രേഖകളിലെല്ലാം ഭാരതസർക്കാർ രേഖപ്പെടുത്തിയത് ജാനകിയെന്ന് തന്നെയാണ്.

പെരുമ്പതായത്ത് വയലിൽ ഞങ്ങൾക്കുണ്ടായിരുന്ന വയലുകളിൽ കുടുംബത്തോടൊപ്പം കൃഷിപണികൾക്കും മറ്റും സഹായിക്കാൻ തായത്ത് വയലിലെ രണ്ട് ജാനകിമാർ വരാറുണ്ടായിരുന്നു. അവരെ ഞങ്ങൾ കുട്ടികൾ കറുത്ത ജാനകിയേട്ടി , വെളുത്ത ജാനകിയേട്ടി എന്നാണ് വിളിക്കാറ്.
പെരുമ്പ സ്ക്കുളിൽ സതീർത്ഥ്യകളായി ധാരാളം ജാനകിമാരുണ്ടായിരുന്നു. പയ്യന്നൂർ കോളേജിലെ പ്രിഡിഗ്രി കാലത്ത് കൂടെ കരിവെള്ളൂർകാരിയായൊരു ജാനകിയുണ്ടായിരുന്നു. പയ്യന്നൂർ കൊള്ളിൽ തന്നെ വിവിധ ഡിപ്പാർട്ട്മെൻ്റുകളിലായി രണ്ട് ജാനകി ടീച്ചർമാരുണ്ടായിരുന്നു.
ജാനകി പുരാണത്തിൽ ആദ്യം കണ്ട സിനിമ പയ്യന്നൂർ ശോഭയുടെ തൂണ് മറയുന്ന വെള്ളിത്തിരയിലൂടെ പ്രത്യക്ഷയായ പട്ടാളംജാനകിയാണ്. അൽപ്പ വസ്ത്രത്തിൽ തോക്കേന്തി വിൻസൻ്റിനോടൊപ്പം വിജയലളിത ഞങ്ങളുടെ സിരകളിൽ തീ കോരിയിട്ട പട്ടാളം ജാനകി. പിന്നെ എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്. അതൊരു വല്ലാത്ത സിനിമയായിരുന്നു. അതിന് ശേഷവും വെള്ളിത്തിരയിൽ ജാനകിമാർ ധാരാളം പ്രതൃക്ഷപ്പെട്ടു. ഇഷ്ടനായകർ പ്രേം നസീർ അവസാനമായി അഭിനയിച്ച ധ്വനിയിൽ യൂസഫലി കേച്ചേരി എഴുതിയ മനോഹരമായൊരു ഗാനം തുടങ്ങുന്നത് തന്നെ” ജാനകി ജാനേ രാമാ…. എന്ന വരികളോടൊയായിരുന്നു.

ഞാനിപ്പോൾ താമസിക്കുന്ന ചൂരലിലും ജാനകിയേട്ടിമാർ സുലഭമാണ്, ഞാനില്ലാത്ത ദിവസങ്ങളിൽ വീട്ടിൽ അമ്മക്കും, സഹോദരി മാർക്കും കൂട്ടിരിക്കാനെത്തിയ പരേതയായ ജാനകിയേട്ടി. ഞങ്ങളുടെ അയ്യപ്പഭജനമഠത്തിലെ അക്ഷരശ്ലോക വിദദ്ധയായ ജാനകിയേടത്തി. അങ്ങിനെ നിരവധി ജാനകിമാർ ചുറ്റിലും രാമായണം പോലെ പരന്നു കിടക്കുന്നു. ഭീതിയിതാണ് ഇവരുടെയൊക്കെ പേര് ഇനി മാറ്റേണ്ടി വരുമോ?
ഇവരെയൊക്കെ ജാനകിഅമ്മായിയെന്നും, ജാനകി ടീച്ചറേയെന്നും,ജാനകിയേട്ടിയെന്നും, കൂടെ പഠിച്ചവരെ വഴിവക്കിലെവിടെ വെച്ചാനും കണ്ടാൽ എടി ജാനകിയെന്ന് വിളിക്കുന്നതും സർക്കാർ നിയമം മൂലം നിരോധിക്കുമോ?
ഈ പേരോക്കെ വരും കാലങ്ങളിൽ സർക്കാർ നിരോധിക്കുമെന്ന് വർഷങ്ങൾക്ക് മുമ്പേ മരിച്ച അമ്മമ്മക്ക് ദിവ്യ ദൃഷ്ടിയുണ്ടായിരുന്നത് കൊണ്ടാണോ ? ജാനകി അമ്മായിയായി വീട്ടിൽ വന്നു കയറിയ അമ്മായിയെ അമ്മമ്മ ഉടൻ കമലയെന്ന് പുനർ നാമം ചെയ്തു വിളിച്ചത്. അറിവുള്ള ആരെങ്കിലും സംശയ നിവൃത്തി ചെയ്തു തരിക!……………………






