ഷിംല: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ വിവിധയിടങ്ങളിൽ മേഘവിസ്ഫോടനവും മിന്നൽപ്രളയവും. മിന്നൽ പ്രളയത്തിൽ രണ്ടു പേര്‍ മരിച്ചു. വിവിധയിടങ്ങളിലായി 20ലധികം പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഹിമാചലിലെ കാഗ്ര ജില്ലയിലെ മനുനിഗദിൽ നിന്നാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇന്ദിരാ പ്രിയദര്‍ശിനി ഹൈഡ്രോളിക് പ്രൊജക്ട് സൈറ്റിൽനിന്നാണ് തൊഴിലാളികളെ ഒഴുക്കിൽപ്പെട്ട് കാണാതായത്. കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തി നിര്‍ത്തിവെച്ചിരുന്നു. ഇവിടെ താത്കാലിക ഷെഡ്ഡുകളിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ടത്.
ഹിമാചൽ പ്രദേശിലെ അഞ്ച് ജില്ലകളിൽ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, ഹിമാചൽ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്.






