ചെന്നൈ: ക്ഷേത്രത്തിലെ മോഷണക്കേസില്‍ പൊലീസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോയ യുവാവ് മരിച്ച നിലയിൽ. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം. മദപുരം കാളിയമ്മന്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ അജിത് കുമാര്‍ എന്ന 27-കാരനാണ് മരിച്ചത്.
ക്ഷേത്രത്തിലെത്തിയ ഭക്തയുടെ പരാതിയിലാണ് പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്. കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ സ്ത്രീ അജിത് കുമാറിനോട് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നാലെ കാറിലുണ്ടായിരുന്ന പത്തുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന് ആരോപണം.
ആദ്യം ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും കസ്റ്റഡിയിലെടുത്തു. താമസിയാതെ അജിത്ത് മരണപ്പെട്ടു എന്ന് പൊലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു. കാര്‍ ഓടിക്കാന്‍ അറിയാത്ത അജിത് കുമാര്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ മറ്റൊരാളുടെ സഹായം തേടിയിരുന്നെന്നാണ് വിവരം.
അതേസമയം പൊലീസ് താനുള്‍പ്പെടെ 5 പേരെ കസ്റ്റഡിലിയെടുത്ത് ക്രൂരമായി മര്‍ദിച്ചെന്ന് അജിത്തിന്റെ സഹോദരന്‍ നവീന്‍ ആരോപിച്ചു. പൊലീസ് അജിത്തിനെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. എന്നെയും അരമണിക്കൂറോളം മര്‍ദിച്ചു. അജിത്തിനോട് കുറ്റം സമ്മദിക്കാന്‍ നിര്‍ബന്ധിച്ചു. എന്റെ സഹോദരന് ഒരു ക്രിമിനല്‍ പശ്ചാത്തലവുമില്ല. ‘-നവീന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രനും പ്രതിപക്ഷത്തെ നേതാക്കളുംസംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അജിത് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ആവശ്യപ്പെട്ടു.






