കോതമംഗലം: കോതമംഗലം താലൂക്ക് പരിധിയിലെ കുട്ടമ്പുഴ വില്ലേജിൽ കുട്ടമ്പുഴ-ആനക്കയം റോഡ്, കുട്ടമ്പുഴ-ഉരുളൻതണ്ണി-പിണവൂർകടി റോഡ് എന്നീ പൊതുമരാമത്ത് റോഡുകളോട് ചേർന്നുവരുന്ന പുറമ്പോക്ക് ഭൂമിയിൽ കാലങ്ങളായി താമസിച്ചു വന്ന 34 കുടുംബങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ വിരാമമായി. പതിറ്റാണ്ടുകളായി കൈവശം വച്ചിരുന്ന ഭൂമി ഇനി അവരുടെ സ്വന്തമാണെന്നു അവർക്ക് പറയാം.
നാളുകളായുള്ള ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി വിഷയം പട്ടയ ഡാഷ്‌ബോർഡിൽ ഉൾപ്പെടുത്തുകയും ആന്റണി ജോൺ എം.എൽ.എ റവന്യൂ മന്ത്രി കെ.രാജന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിന്റെയും അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർ മുഖേന സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തു.
പട്ടയം നൽകേണ്ട ഭൂമി പി.ഡബ്ല്യു.ഡി റോഡ് പുറമ്പോക്ക് അല്ലാത്തതിനാലും റവന്യൂ ഭൂമിയിലൂടെയുള്ള റോഡുകൾ ആയതിനാലും റവന്യൂവകുപ്പിന്റെ അധീനതയിലുള്ള റവന്യൂ പുറമ്പോക്ക് ഭൂമി, റവന്യൂ തരിശ്ശിലേക്ക് ഇനം മാറ്റി അർഹരായവർക്ക് പതിച്ചു നൽകുവാൻ തീരുമാനം ഉണ്ടാവുകയും ചെയ്തു. തുടർന്നാണ് ഇത്രയും കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചത്.
Content: Decades of waiting: 34 families in Kuttampuzha get land titles






