കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ച കത്തിൽ യുവതിയുടെ അമ്മയാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. തന്റെ മകളുടേത് നിർബന്ധിത മതപരിവർത്തന ശ്രമത്തെ തുടർന്നുണ്ടായ ആത്മഹത്യയാണെന്നാണ് അമ്മ കത്തില്‍ ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ടിടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സുഹൃത്തും മുൻ സഹപാഠിയുമായ പറവൂർ പാനായിക്കുളം സ്വദേശി റമീസ് അറസ്റ്റിലാവുകയും ചെയ്തു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ, തടഞ്ഞുവയ്ക്കൽ, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് റമീസിനെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ ദുർബല വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് അമ്മ കത്തിൽ പറയുന്നത്. വിവാഹം കഴിക്കണമെങ്കിൽ മതം മാറണം, മതം മാറിയ ശേഷം പ്രതിയുടെ കുടുംബവീട്ടിൽ താമസിക്കണം തുടങ്ങിയ വ്യവസ്ഥകൾ മകളുടെ മേൽ നിർബന്ധിതമായി അടിച്ചേൽപ്പിച്ചെന്ന് കത്തിൽ പറയുന്നു. മതം മാറ്റാനായി റമീസിന്റെ പാനായിക്കുളത്തെ വീട്ടിലെ മുറിയിൽ പൂട്ടിയിടുകയും പ്രതിയും കുടുംബക്കാരും മറ്റു പലരും ചേർന്ന് നിർബന്ധിക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നും ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നുണ്ട്.






